ടെക്സസിൽ പ്രളയത്തിൽ മരണം 119 ആയി, 173 പേരെ കാണാതായി

കഴിഞ്ഞ ഒരാഴ്ചയായി ടെക്സസ് ഹിൽ കൺട്രിയിൽ നാശം വിതച്ച വെള്ളപ്പൊക്കത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ 119 പേർ മരിച്ചതായാണ് കണക്ക്. വെള്ളിയാഴ്ച മുതൽ ആരെയും ജീവനോടെ കണ്ടെത്താൻ സാധിക്കാത്ത, ഏറ്റവുമധികം ദുരിതമുണ്ടായ കൗണ്ടിയിലെ ഉദ്യോഗസ്ഥർ തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിച്ചു. ദുരന്ത മുന്നൊരുക്കങ്ങളെയും വെള്ളപ്പൊക്ക മുന്നറിയിപ്പുകളെയും കുറിച്ചുള്ള ചോദ്യങ്ങൾ വർധിച്ചുവരികയാണ്.
ജൂലൈ നാലിന് രാവിലെ ഗ്വാഡലൂപ്പ് നദിയിലൂടെ വൻതോതിൽ വെള്ളം കുത്തിയൊഴുകി ക്യാമ്പ്‌ഗ്രൗണ്ടുകളും, വേനൽക്കാല ക്യാമ്പുകളും, ട്രെയിലർ പാർക്കുകളും തകർത്തപ്പോൾ സ്വീകരിച്ച നടപടികളെക്കുറിച്ച് കെർ കൗണ്ടിയിലെയും അവിടുത്തെ പ്രധാന നഗരമായ കെർവില്ലിലെയും ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
“കെർ കൗണ്ടിയിലെ അടിയന്തര സേവനങ്ങൾ സാഹചര്യം രൂക്ഷമായപ്പോൾ അതിവേഗം പ്രതികരിച്ചു,” കൗണ്ടി ഷെരീഫ് ലാറി ലീത്ത പറഞ്ഞു. “മെച്ചപ്പെടുത്തലുകൾ ആവശ്യമാണെങ്കിൽ, അവ നടത്തും.”
അതേസമയം, ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മുന്നൊരുക്കങ്ങളെയും പ്രതികരണത്തെയും കുറിച്ച് നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
With input from New york times