INS വിക്രാന്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചു

പ്രധാനമന്ത്രി പറഞ്ഞു:
INS വിക്രാന്ത് ഒരു യുദ്ധക്കപ്പൽ മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിബദ്ധത എന്നിവയുടെ സാക്ഷ്യമാണ്.
INS വിക്രാന്ത് ആത്മനിർഭർ ഭാരതിൻ്റെയും മെയ്ഡ് ഇൻ ഇന്ത്യയുടെയും ഒരു വലിയ പ്രതീകമാണ്.
ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് മൂന്ന് സേനകളും തമ്മിലുണ്ടായ അസാധാരണമായ ഏകോപനം പാക്കിസ്ഥാനെ കീഴടങ്ങാൻ നിർബന്ധിതരാക്കി.
കഴിഞ്ഞ ദശകത്തിൽ നമ്മുടെ പ്രതിരോധ സേനകൾ സ്വയംപര്യാപ്തതയിലേക്ക് സ്ഥിരമായി മുന്നേറുകയാണ്.
ഇന്ത്യയെ ലോകത്തിലെ പ്രമുഖ പ്രതിരോധ ഉൽപ്പന്ന കയറ്റുമതി രാജ്യങ്ങളിൽ ഒന്നാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ രക്ഷകനായി ഇന്ത്യൻ നാവികസേന നിലകൊള്ളുന്നു.
നമ്മുടെ സുരക്ഷാ സേനയുടെ ധീരതയും നിശ്ചയദാർഢ്യവും കാരണം രാജ്യം ഒരു സുപ്രധാന നാഴികക്കല്ല് നേടിയിരിക്കുന്നു. മാവോയിസ്റ്റ് ഭീകരതയെ നമ്മൾ ഇല്ലാതാക്കുകയാണ്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഐ.എൻ.എസ്. വിക്രാന്തിൽ ദീപാവലി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി സായുധ സേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തെ ദിവസം ഒരു അവിസ്മരണീയ നിമിഷവും, ശ്രദ്ധേയമായ കാഴ്ചയുമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒരുവശത്ത് വിശാലമായ സമുദ്രവും മറുവശത്ത് ഭാരതാംബയുടെ ധീര സൈനികരുടെ അസാമാന്യ ശക്തിയും. ഒരു വശം അനന്തമായ ചക്രവാളവും അതിരില്ലാത്ത ആകാശവുമാണെങ്കിൽ, മറുവശം അനന്തമായ ശക്തി ഉൾക്കൊള്ളുന്ന ഐ.എൻ.എസ്. വിക്രാന്തിൻ്റെ കൊളോസൽ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. കടലിൽ സൂര്യരശ്മി തെളിയുന്നത് ദീപാവലിക്ക് ധീര സൈനികർ തെളിയിക്കുന്ന വിളക്കുകൾ പോലെയാണെന്നും അത് ഒരു ദിവ്യ ദീപമാല തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.എസ്. വിക്രാന്തിൽ താൻ ചെലവഴിച്ച രാത്രി ഓർമ്മിച്ചുകൊണ്ട്, ആ അനുഭവം വാക്കുകളാൽ വിവരിക്കാൻ പ്രയാസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കടലിലെ അഗാധമായ രാത്രിയും സൂര്യോദയവും ഈ ദീപാവലിയെ പല തരത്തിൽ അവിസ്മരണീയമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എൻ.എസ്. വിക്രാന്തിൽ നിന്ന് രാജ്യത്തെ 140 കോടി പൗരന്മാർക്കും പ്രധാനമന്ത്രി ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേർന്നു.
ഐ.എൻ.എസ്. വിക്രാന്ത് രാജ്യത്തിന് കൈമാറിയ നിമിഷം ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീ മോദി അന്ന് താൻ പറഞ്ഞ വാക്കുകൾ ആവർത്തിച്ചു: “വിക്രാന്ത് ഗംഭീരമാണ്, വലുതാണ്, വിശാലമാണ്, അതുല്യമാണ്, അസാധാരണമാണ്.” “വിക്രാന്ത് വെറുമൊരു യുദ്ധക്കപ്പലല്ല; ഇത് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിബദ്ധത എന്നിവയുടെ സാക്ഷ്യമാണ്,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച ഐ.എൻ.എസ്. വിക്രാന്ത് രാജ്യത്തിന് ലഭിച്ച അതേ ദിവസം തന്നെ ഇന്ത്യൻ നാവികസേന കൊളോണിയൽ പാരമ്പര്യത്തിൻ്റെ ഒരു വലിയ ചിഹ്നം ഉപേക്ഷിച്ചുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഛത്രപതി ശിവജി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാവികസേന ഒരു പുതിയ പതാക സ്വീകരിച്ചതായും അദ്ദേഹം എടുത്തു പറഞ്ഞു.
“ഐ.എൻ.എസ്. വിക്രാന്ത് ഇന്ന് ആത്മനിർഭർ ഭാരതിൻ്റെയും മെയ്ഡ് ഇൻ ഇന്ത്യയുടെയും ശക്തമായ പ്രതീകമായി നിലകൊള്ളുന്നു,” പ്രധാനമന്ത്രി ഉദ്ഘോഷിച്ചു. തദ്ദേശീയമായി നിർമ്മിച്ച ഐ.എൻ.എസ്. വിക്രാന്ത് കടലിലൂടെ സഞ്ചരിക്കുന്നത് ഇന്ത്യയുടെ സൈനിക ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് വിക്രാന്ത് എന്ന പേര് പാക്കിസ്ഥാൻ്റെ ഉറക്കം കെടുത്തിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ശത്രുവിൻ്റെ ധാർഷ്ട്യം ഇല്ലാതാക്കാൻ അതിൻ്റെ പേര് മാത്രം മതിയായ ഒരു യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ അവസരത്തിൽ പ്രധാനമന്ത്രി ഇന്ത്യൻ സായുധ സേനയ്ക്ക് പ്രത്യേകമായി അഭിവാദ്യം അർപ്പിച്ചു. ഇന്ത്യൻ നാവികസേന ഉണ്ടാക്കിയ ഭയം, ഇന്ത്യൻ വ്യോമസേന പ്രകടിപ്പിച്ച അസാധാരണ വൈദഗ്ധ്യം, ഇന്ത്യൻ കരസേനയുടെ ധീരത, ഈ മൂന്ന് സേനകളും തമ്മിലുള്ള അസാധാരണ ഏകോപനം എന്നിവയെല്ലാം ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് പാക്കിസ്ഥാനെ പെട്ടെന്ന് കീഴടങ്ങാൻ നിർബന്ധിതരാക്കിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശത്രു മുന്നിൽ നിൽക്കുകയും യുദ്ധം അടുത്തെത്തുകയും ചെയ്യുമ്പോൾ, സ്വതന്ത്രമായി പോരാടാൻ ശക്തിയുള്ള പക്ഷത്തിന് എപ്പോഴും മുൻതൂക്കമുണ്ടായിരിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. സായുധ സേന ശക്തമാവാൻ സ്വയംപര്യാപ്തത അത്യാവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സേനകൾ സ്വയംപര്യാപ്തതയിലേക്ക് സ്ഥിരമായി മുന്നേറിയതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ഇനി ഇറക്കുമതി ചെയ്യില്ലെന്ന് സായുധ സേന ആയിരക്കണക്കിന് സാധനങ്ങൾ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി, അതിൻ്റെ ഫലമായി മിക്ക അവശ്യ സൈനിക ഉപകരണങ്ങളും ഇപ്പോൾ രാജ്യത്ത് തന്നെ നിർമ്മിക്കുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം മൂന്നിരട്ടിയിലധികം വർദ്ധിച്ച് കഴിഞ്ഞ വർഷം 1.5 ലക്ഷം കോടി രൂപ കടന്നതായും അദ്ദേഹം എടുത്തു പറഞ്ഞു. മറ്റൊരു ഉദാഹരണമായി, 2014 മുതൽ ഇന്ത്യൻ കപ്പൽശാലകൾ 40-ൽ അധികം തദ്ദേശീയ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും നാവികസേനയ്ക്ക് കൈമാറിയെന്ന് ശ്രീ മോദി അറിയിച്ചു. നിലവിൽ, ശരാശരി 40 ദിവസം കൂടുമ്പോൾ ഒരു പുതിയ തദ്ദേശീയ യുദ്ധക്കപ്പലോ അന്തർവാഹിനിയോ നാവികസേനയുടെ ഭാഗമാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ബ്രഹ്മോസ്, ആകാശ് പോലുള്ള മിസൈലുകൾ ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് അവരുടെ കഴിവുകൾ തെളിയിച്ചു. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഇപ്പോൾ ഈ മിസൈലുകൾ വാങ്ങാൻ താൽപ്പര്യം കാണിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് സായുധ സേനകൾക്കുമുള്ള ആയുധങ്ങളും ഉപകരണങ്ങളും കയറ്റുമതി ചെയ്യാനുള്ള ശേഷി ഇന്ത്യ വളർത്തുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “ലോകത്തിലെ മുൻനിര പ്രതിരോധ ഉൽപ്പന്ന കയറ്റുമതി രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യം,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30 മടങ്ങ് വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ സ്റ്റാർട്ടപ്പുകളുടെയും തദ്ദേശീയ പ്രതിരോധ യൂണിറ്റുകളുടെയും സംഭാവനകളാണ് ഈ വിജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
ശക്തിയുടെയും കഴിവിൻ്റെയും കാര്യത്തിൽ ഇന്ത്യയുടെ പാരമ്പര്യം എല്ലായ്പ്പോഴും “ജ്ഞാനായ ദാനായ ച രക്ഷനായ” എന്ന തത്വത്തിൽ അധിഷ്ഠിതമാണ്, അതായത് നമ്മുടെ ശാസ്ത്രം, സമൃദ്ധി, ശക്തി എന്നിവ മനുഷ്യരാശിയുടെ സേവനത്തിനും സംരക്ഷണത്തിനും വേണ്ടി സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയും പുരോഗതിയും വലിയ തോതിൽ കടൽ മാർഗ്ഗങ്ങളെ ആശ്രയിക്കുന്ന ഇന്നത്തെ പരസ്പരം ബന്ധിതമായ ലോകത്ത്, ആഗോള സ്ഥിരത ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവികസേന നിർണ്ണായക പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ 66 ശതമാനവും കണ്ടെയ്നർ കയറ്റുമതിയുടെ 50 ശതമാനവും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ വഴികൾ സുരക്ഷിതമാക്കാൻ ഇന്ത്യൻ നാവികസേനയെ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ രക്ഷകരായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ദൗത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിന്യാസങ്ങൾ, കടൽക്കൊള്ള വിരുദ്ധ പട്രോളിംഗുകൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഇന്ത്യൻ നാവികസേന ഈ മേഖലയിലുടനീളം ഒരു ആഗോള സുരക്ഷാ പങ്കാളിയായി പ്രവർത്തിക്കുന്നു.
“ഇന്ത്യയുടെ ദ്വീപുകളുടെ സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവികസേന സുപ്രധാന പങ്ക് വഹിക്കുന്നു,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കുറച്ചുകാലം മുൻപ് ജനുവരി 26 ന് രാജ്യത്തെ എല്ലാ ദ്വീപുകളിലും ദേശീയ പതാക ഉയർത്താൻ എടുത്ത തീരുമാനം അദ്ദേഹം അനുസ്മരിച്ചു. നാവികസേന ഈ ദേശീയ ദൃഢനിശ്ചയം നിറവേറ്റിയെന്നും, ഇന്ന് ഇന്ത്യൻ ദ്വീപുകളിൽ നാവികസേന അഭിമാനത്തോടെ ത്രിവർണ്ണ പതാക ഉയർത്തുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
ഇന്ത്യ അതിവേഗം പുരോഗമിക്കുമ്പോൾ, എല്ലാ ദക്ഷിണ രാജ്യങ്ങളും (ഗ്ലോബൽ സൗത്ത്) ഒപ്പം മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മഹാസാഗർ മാരിടൈം വിഷൻ’ എന്ന വിഷയത്തിൽ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും നിരവധി രാജ്യങ്ങൾക്ക് വികസന പങ്കാളിയായി മാറുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആവശ്യമുള്ളപ്പോഴെല്ലാം ലോകത്ത് എവിടെയും മാനുഷിക സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഫ്രിക്ക മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെ, ദുരന്ത സമയങ്ങളിൽ ലോകം ഇന്ത്യയെ ഒരു ആഗോള കൂട്ടാളിയായിട്ടാണ് കാണുന്നത്. 2014-ൽ അയൽരാജ്യമായ മാലിദ്വീപ് ജലക്ഷാമം നേരിട്ടപ്പോൾ ഇന്ത്യ ‘ഓപ്പറേഷൻ നീർ’ ആരംഭിക്കുകയും നാവികസേന രാജ്യത്തിന് ശുദ്ധജലം എത്തിച്ചു നൽകുകയും ചെയ്തതായി ശ്രീ മോദി അനുസ്മരിച്ചു. 2017-ൽ ശ്രീലങ്കയിൽ വിനാശകരമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ, സഹായഹസ്തം നീട്ടിയ ആദ്യ രാജ്യവും ഇന്ത്യയായിരുന്നു. 2018-ൽ ഇന്തോനേഷ്യയിലെ സുനാമി ദുരന്തത്തിന് ശേഷം, ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യ ഇന്തോനേഷ്യയിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്നു നിന്നു. അതുപോലെ, മ്യാൻമറിലെ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളോ 2019-ലെ മൊസാംബിക്കിലെയും 2020-ലെ മഡഗാസ്കറിലെയും പ്രതിസന്ധികളോ ആകട്ടെ, ഇന്ത്യ സേവന മനോഭാവത്തോടെ എല്ലായിടത്തും എത്തി.
വിദേശത്ത് കുടുങ്ങിയവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഇന്ത്യയുടെ സായുധ സേന കാലാകാലങ്ങളിൽ ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. യെമൻ മുതൽ സുഡാൻ വരെ, ആവശ്യമുള്ളപ്പോഴെല്ലാം അവരുടെ ധീരതയും ധൈര്യവും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തി. ഈ ദൗത്യങ്ങളിലൂടെ ആയിരക്കണക്കിന് വിദേശ പൗരന്മാരുടെ ജീവൻ രക്ഷിക്കാനും ഇന്ത്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“കര, കടൽ, ആകാശം എന്നീ എല്ലാ മേഖലകളിലും എല്ലാ സാഹചര്യങ്ങളിലും ഇന്ത്യയുടെ സായുധ സേന രാജ്യത്തെ സേവിച്ചിട്ടുണ്ട്,” ശ്രീ മോദി ഉദ്ഘോഷിച്ചു. ഇന്ത്യയുടെ സമുദ്ര അതിർത്തികളും വ്യാപാര താൽപ്പര്യങ്ങളും സംരക്ഷിക്കാൻ നാവികസേന കടലിലും, ആകാശം സുരക്ഷിതമാക്കാൻ വ്യോമസേനയും പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നു. കരയിൽ, കൊടുംചൂടുള്ള മരുഭൂമികൾ മുതൽ മഞ്ഞുമൂടിയ ഹിമാനികൾ വരെ ആർമിയും ബിഎസ്എഫും ഐടിബിപി ഉദ്യോഗസ്ഥരും ഒരു പാറ പോലെ ഉറച്ചുനിൽക്കുന്നു. വിവിധ അതിർത്തികളിൽ എസ്എസ്ബി, അസം റൈഫിൾസ്, സിആർപിഎഫ്, സിഐഎസ്എഫ്, ഇൻ്റലിജൻസ് ഏജൻസികൾ എന്നിവയിലെ ഉദ്യോഗസ്ഥർ ഭാരതാംബയെ സേവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പ്രതിരോധത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നിർണായക പങ്ക് പ്രധാനമന്ത്രി അഭിനന്ദിച്ചു. രാത്രിയും പകലും ഇന്ത്യയുടെ തീരദേശ സുരക്ഷ ഉറപ്പാക്കാൻ നാവികസേനയുമായി അവർ തുടർച്ചയായി സഹകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുടെ ഈ മഹത്തായ ദൗത്യത്തിൽ അവരുടെ സംഭാവന വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സുരക്ഷാ സേനയുടെ ധീരതയും ധൈര്യവും കാരണം രാജ്യം ഒരു പ്രധാന നാഴികക്കല്ല് നേടിയിരിക്കുന്നു – മാവോയിസ്റ്റ് ഭീകരതയുടെ ഉന്മൂലനം. നക്സൽ-മാവോയിസ്റ്റ് തീവ്രവാദത്തിൽ നിന്ന് പൂർണ്ണമായും മോചനം നേടുന്നതിൻ്റെ വക്കിലാണ് ഇന്ത്യയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2014-ന് മുൻപ് 125-ഓളം ജില്ലകളെ മാവോയിസ്റ്റ് അക്രമം ബാധിച്ചിരുന്നു; ഇന്ന് ഈ എണ്ണം 11 ആയി കുറഞ്ഞു, 3 ജില്ലകളെ മാത്രമാണ് കാര്യമായി ബാധിച്ചിട്ടുള്ളത്. മാവോയിസ്റ്റ് ഭീകരതയുടെ നിഴലിൽ നിന്ന് 100-ൽ അധികം ജില്ലകൾ ഇപ്പോൾ പൂർണ്ണമായും പുറത്തുവന്നുവെന്നും ആദ്യമായി ദീപാവലി ആഘോഷിക്കുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ദശകങ്ങളോളം ഭയത്തിലായിരുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ വികസനത്തിൻ്റെ മുഖ്യധാരയിലേക്ക് ചേരുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാവോയിസ്റ്റുകൾ ഒരിക്കൽ റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, മൊബൈൽ ടവറുകൾ എന്നിവയുടെ നിർമ്മാണത്തെ തടസ്സപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽ ഇപ്പോൾ ഹൈവേകൾ നിർമ്മിക്കുകയും പുതിയ വ്യവസായങ്ങൾ ഉയർന്നുവരികയും ചെയ്യുന്നു. ഇന്ത്യൻ സുരക്ഷാ സേനയുടെ അർപ്പണബോധം, ത്യാഗം, ധീരത എന്നിവയാണ് ഈ വിജയം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പല ജില്ലകളിലും ആളുകൾ ആദ്യമായി ദീപാവലി ആഘോഷിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പ്രദേശങ്ങളിൽ ജി.എസ്.ടി. ബചത് ഉത്സവിൻ്റെ സമയത്ത് റെക്കോർഡ് വിൽപ്പനയും വാങ്ങലുകളുമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാവോയിസ്റ്റ് ഭീകരത ഭരണഘടനയെക്കുറിച്ച് പോലും സംസാരിക്കുന്നത് അടിച്ചമർത്തിയിരുന്ന ജില്ലകളിൽ ഇപ്പോൾ സ്വദേശി മന്ത്രം മുഴങ്ങുന്നു.
“ഇന്ത്യ അതിവേഗം പുരോഗമിക്കുകയും 140 കോടി പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുന്നു. നിലം മുതൽ ബഹിരാകാശം വരെ, ഒരിക്കലും സാധ്യമല്ലെന്ന് കരുതിയ നേട്ടങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിൻ്റെ ഈ കുതിപ്പും, പുരോഗതിയും, മാറ്റവും, വർദ്ധിച്ചുവരുന്ന വികസനവും ആത്മവിശ്വാസവും അദ്ദേഹം എടുത്തു പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിൻ്റെ ഈ മഹത്തായ ദൗത്യത്തിൽ സായുധ സേന ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സേനകൾ കേവലം ഒഴുക്കിന് അനുസരിച്ച് പോകുന്നവരല്ല; അതിൻ്റെ ദിശയെ നയിക്കാനുള്ള കഴിവ് അവർക്കുണ്ട്, സമയത്തെ നയിക്കാനുള്ള ധൈര്യമുണ്ട്, അനന്തമായതിനെ മറികടക്കാനുള്ള ധീരതയുണ്ട്, മറികടക്കാൻ കഴിയാത്തതിനെ കീഴടക്കാനുള്ള ആവേശമുണ്ട്. നമ്മുടെ സൈനികർ ഉറച്ചുനിൽക്കുന്ന പർവത ശിഖരങ്ങൾ ഇന്ത്യയുടെ വിജയസ്തംഭങ്ങളായി നിലനിൽക്കുമെന്നും അവർക്ക് താഴെയുള്ള സമുദ്രത്തിൻ്റെ ശക്തമായ തിരമാലകൾ ഇന്ത്യയുടെ വിജയത്തെ പ്രതിധ്വനിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഗർജ്ജനത്തിനിടയിൽ ‘ഭാരത് മാതാ കീ ജയ്!’ എന്ന ഒറ്റ സ്വരം ഉയരും. ഈ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പ്രധാനമന്ത്രി ഒരിക്കൽ കൂടി എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേർന്നു.
With input from PIB
For more details: The Indian Messenger



