പ്രവാസം (കവിത) സുധീരന് പ്രയാര്‍ – എഴുതിയ കവിത.


ചുടു കാറ്റുവീശുമീ മണലാഴിയിൽ കനൽ
നിറയുന്ന നെഞ്ചുമായ് നിധി തേടി വന്നവർ
ഉരുകുന്ന മേനിയിൽ പൊതിയാൻ തണൽ തേടി-
യലയുന്ന കുരുവികൾ മാത്രം വിരുന്നുകാർ
പല കൊച്ചു കനവുകൾ കമ്പിളിക്കുള്ളിലായ്
കുളിരാതെ മൂടി നാം സുപ്തി കൊതിച്ചവർ
വഴിതെറ്റി വീട്ടിലായറിയാതെയേറിയോ-
രയലത്തെയതിഥി പോലെത്തുന്ന മാരിയിൽ
വെറുതെ മുഖം കാട്ടിയൊട്ടു നനഞ്ഞിടവ-
മഴകളില്‍ കൈവിട്ട വർഷ സ്പർശത്തിനായ്
ചിരി തൂകി വീണ്ടുമീ മണലിലായ് കണ്ണെറി-
ഞ്ഞോരു സജല വൃഷ്ടി തുലാച്ചിത്രമോർക്കവേ
ഇളകിപ്പറക്കുന്ന ചുരുൾ മുടിയിൽ മഞ്ഞിന്റെ
നിറവും പുരണ്ടുപോയോണങ്ങളറിയാതെ
കലിതുള്ളിയാർക്കുമീ പകലീ പ്രവാസിതൻ
കവിളിൽ കനൽ കൊണ്ടു കരിപുരട്ടീടവെ
ഒരു നോട്ടമെറിയാന്‍ മടിച്ചെന്റെ ദർപ്പണ-
പ്രതിബിംബമൊട്ടും ചിരിക്കാത്ത കാരണം
മനസോ ശരീരമോയിവിടെന്നതറിയാതെ
ചരണങ്ങളെന്തോ ചുമന്നു നീങ്ങീടവേ
അറിയുന്നു ഞാനിവിടെയില്ലെന്റെ കയ്യിലായ്
കരുതിയ പാഥേയമെങ്ങോ മറന്നപോൽ
ഒരു വർണ്ണ നഭയാത്രയാം മധുര വീഞ്ഞിനാ-
ലറിയാത്ത വഴിയിൽ ഞാനെന്നേ മറന്നുപോയ്.
For more details: The Indian Messenger



