INDIA NEWS

തിരുച്ചിറപ്പള്ളിയിൽ ജെല്ലിക്കെട്ടിനിടെ ദുരന്തം; കൗമാരക്കാരൻ കുത്തേറ്റ് മരിച്ചു, 53 പേർക്ക് പരിക്ക്.

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 16 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഖജമലൈയിലെ ജമാൽ മുഹമ്മദ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽ ബുധനാഴ്ച നടന്ന മത്സരത്തിനിടെയാണ് ദാരുണമായ സംഭവം നടന്നത്. 53 പേർക്ക് പരിക്കേൽക്കുകയും ഒരു കാള ചാവുകയും ചെയ്തു.

കരൂർ ജില്ലയിലെ തോഗമലൈ സ്വദേശിയും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ഐ. പ്രദീപ് ആണ് മരിച്ചത്. മത്സരത്തിന് ശേഷം കാളകളെ പിടിക്കുന്ന ‘കളക്ഷൻ പോയിന്റിൽ’ നിൽക്കുകയായിരുന്ന പ്രദീപിനെ കാള കുത്തിവീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ മഹാത്മാഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ 53 പേരിൽ 13 പേരുടെ നില ഗുരുതരമാണ്.

ജനവാസ മേഖലയിലെ സംഘാടനം വിവാദത്തിൽ:
ജനസാന്ദ്രതയേറിയ മേഖലയിൽ ജെല്ലിക്കെട്ട് സംഘടിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും കളക്ടറുടെ ക്യാമ്പ് ഓഫീസും സ്ഥിതി ചെയ്യുന്ന റേസ് കോഴ്സ് റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. റോഡരികിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കാളകളെ കെട്ടിയിട്ടതായും ചില കാളകൾ കെട്ടുപൊട്ടി ഓടിയത് പരിഭ്രാന്തി പരത്തിയതായും നാട്ടുകാർ ആരോപിച്ചു. ഏകദേശം 690 കാളകളും 550 മാടുപിടുത്തക്കാരുമാണ് മത്സരത്തിൽ പങ്കെടുത്തത്. സർക്കാർ അനുമതിയോടെയാണ് പരിപാടി നടന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, വേദിയുടെ തിരഞ്ഞെടുപ്പ് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. (TNIE)

For more details: The Indian Messenger

Related Articles

Back to top button