INDIA NEWS

തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ അട്ടിമറി; ഒ. പനീർസെൽവം ഇന്ന് ഡി.എം.കെയിൽ ചേരും.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ അട്ടിമറി. മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ മുൻ കോർഡിനേറ്ററുമായ ഒ. പനീർസെൽവം (OPS) ഇന്ന് ഔദ്യോഗികമായി ഡി.എം.കെയിൽ (DMK) ചേരും. ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാ ലയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലായിരിക്കും പനീർസെൽവം പാർട്ടി അംഗത്വം സ്വീകരിക്കുക.

അണ്ണാ അറിവാലയത്തിൽ വൻ തിരക്ക്:
ഒ.പി.എസിനെ സ്വീകരിക്കുന്നതിനായി ഡി.എം.കെ ആസ്ഥാനത്ത് വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അദ്ദേഹത്തെ അനുകൂലിക്കുന്ന നൂറുകണക്കിന് പ്രവർത്തകർ രാവിലെ മുതൽ തന്നെ ചെന്നൈയിലേക്ക് ഒഴുകിയെത്തുകയാണ്. എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ബി.ജെ.പിയുമായി സഹകരിച്ചു വരികയായിരുന്നു അദ്ദേഹം. എന്നാൽ അടുത്തിടെ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഒത്തൊരുമയില്ലാത്ത എ.ഐ.എ.ഡി.എം.കെയേക്കാൾ ശക്തം ഡി.എം.കെ സഖ്യമാണെന്ന സൂചനകൾ ലഭിച്ചതായി പനീർസെൽവം വെളിപ്പെടുത്തിയിരുന്നു.

എ.ഐ.എ.ഡി.എം.കെയ്ക്ക് കനത്ത തിരിച്ചടി:
ഒ.പി.എസിനൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തരായ പ്രമുഖ നേതാക്കളും ഡി.എം.കെയിലേക്ക് എത്തിയേക്കും. നേരത്തെ പനീർസെൽവം അനുകൂലികളായ ആർ. വൈത്തിലിംഗം എം.എൽ.എ, പി.എച്ച്. മനോജ് പാണ്ഡ്യൻ എന്നിവർ ഡി.എം.കെയിൽ ചേർന്നിരുന്നു. മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഒരാൾ ഭരണകക്ഷിയിലേക്ക് മാറുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. (PTI)

For more details: The Indian Messenger

Related Articles

Back to top button