ശൂരനാട് വീട് അടിച്ചുതകർത്തു; കുടുംബാംഗങ്ങൾക്ക് മർദനം, ലക്ഷങ്ങളുടെ നാശനഷ്ടം.

കൊല്ലം: ശൂരനാട് വടക്ക് പാറക്കടവിൽ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം വീട് അടിച്ചുതകർക്കുകയും കുടുംബാംഗങ്ങളെ മർദിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെ അഖിലാലയത്തിൽ അജിത്തിന്റെ (43) വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വടിവാളും വെട്ടുകത്തിയുമായെത്തിയ സംഘം വീട്ടിലുണ്ടായിരുന്ന ടിവി, ഫ്രിഡ്ജ്, അലമാര, മൊബൈൽ ഫോണുകൾ എന്നിവയും മുറ്റത്തിരുന്ന ബുള്ളറ്റ് ഉൾപ്പെടെയുള്ള വാഹനങ്ങളും തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് അക്രമി സംഘം വരുത്തിവെച്ചത്.
രാത്രിയിൽ വീട്ടുകാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അക്രമികൾ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് വീട്ടുകാർ പറയുന്നു. അജിത്ത്, അമ്മ ഗൗരിക്കുട്ടി (68), അജിത്തിന്റെ മക്കളായ അഭിജിത്ത് (14), അഖില (17) എന്നിവർക്ക് മർദനമേറ്റു. കുട്ടികളോട് അക്രമികൾ മോശമായി പെരുമാറിയതായും പരാതിയുണ്ട്. പാതിരിക്കൽ സ്വദേശിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് കുടുംബം ആരോപിച്ചു. മാസങ്ങൾക്ക് മുൻപ് ആനയടി ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഈ ആക്രമണമെന്നാണ് സൂചന. ശൂരനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.(Kerala News)
For more details: The Indian Messenger



