‘ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു’; ഏതവനായാലും കോടതി കയറ്റുമെന്ന് അഖിൽ മാരാർ.

കൊച്ചി: തന്റെ ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് ഇടപെട്ട് പൂട്ടിച്ചുവെന്ന ഗുരുതര ആരോപണവുമായി തൃക്കാക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഖിൽ മാരാർ. തന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമാകാത്ത വണ്ണം ബ്ലോക്ക് ചെയ്യിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അഖിൽ പൊലീസിനെതിരെ ആഞ്ഞടിച്ചത്.
തൽക്കാലം വായ മൂടിക്കെട്ടി ഇരിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അഖിൽ മാരാർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ ആരായാലും അവരെ കോടതി കയറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് വേളയിൽ തന്നെ ഇല്ലാതാക്കാനും ജനങ്ങൾക്ക് മുന്നിൽ സംസാരിക്കുന്നത് തടയാനുമുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചാൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുമെന്നും അഖിൽ പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകളെ നേരിടാൻ അധികാര ദുർവിനിയോഗം നടത്തി സോഷ്യൽ മീഡിയ പേജുകൾ പൂട്ടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അഖിൽ മാരാരുടെയും എൻ.ഡി.എ ക്യാമ്പിന്റെയും തീരുമാനം. (KN)
For more details: The Indian Messenger



