ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: ആശങ്ക വേണ്ടെന്ന് അധികൃതർ.

ചൂരൽമല സർക്കാർ ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി അറിയിച്ചു. ആദ്യഘട്ടത്തിൽ നിർമ്മിച്ച രണ്ട് വീടുകളിലാണ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനെത്തുടർന്ന് സൊസൈറ്റി അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വീടുകൾ വാസയോഗ്യമാക്കുന്നതിന് മുൻപായി നടത്തുന്ന വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകളുടെ ഭാഗമായാണ് ഇത്തരം പോരായ്മകൾ കണ്ടെത്തുന്നത് എന്നും, ഇവ ഉടൻ തന്നെ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വീടുകൾ സന്ദർശിച്ച ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ ബാബു, നിർമ്മാണത്തിൽ നിലവിൽ കണ്ടിട്ടുള്ള വിള്ളലുകൾ ഗൗരവകരമല്ലെന്നും അവ സാങ്കേതികമായി പരിഹരിക്കാവുന്നവ മാത്രമാണെന്നും അറിയിച്ചു.
മാർച്ച് ഒന്നിന് ഉദ്ഘാടനം കഴിഞ്ഞ വീടുകൾ വിഷുവിന് മുൻപ് താമസയോഗ്യമാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നെങ്കിലും നിർമ്മാണം പൂർത്തിയാകാത്തതും വിള്ളലുകൾ കണ്ടെത്തിയതും ദുരന്തബാധിതരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗത കുറഞ്ഞുവെന്നും ആക്ഷേപമുണ്ട്. എന്നാൽ ടൗൺഷിപ്പിലെ 178 വീടുകൾക്ക് ആവശ്യമായ കേന്ദ്രീകൃത സംവിധാനങ്ങളുടെ പണികൾ പൂർത്തിയായതായും വിള്ളലുകൾ പരിഹരിച്ച് വീടുകൾ ഉടൻ തന്നെ താമസത്തിനായി കൈമാറുമെന്നും അധികൃതർ അറിയിച്ചു. സർക്കാർ നൽകിവരുന്ന ദിനബത്ത മുടങ്ങിയതും ദുരന്തബാധിതരുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. (KN)
For more details: The Indian Messenger



