ഇറാനുമായി രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് നിബന്ധന.

വാഷിംഗ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തിയ ഇറാൻ-അമേരിക്ക സംഘർഷത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെയും സുരക്ഷിതമായും ഉടൻ തുറന്നു കൊടുക്കണമെന്ന നിബന്ധനയിലാണ് ഈ ‘ദ്വിമുഖ വെടിനിർത്തൽ’ പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
യുദ്ധഭീതി ഒഴിഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുകയും അമേരിക്കൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം ഉണ്ടാവുകയും ചെയ്തു. അമേരിക്ക തങ്ങൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുകയാണെങ്കിൽ സൈനിക നടപടികൾ നിർത്തിവെക്കാൻ തയ്യാറാണെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന് വേണ്ടി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കാൻ അമേരിക്കൻ സൈന്യം സഹായിക്കുമെന്നും ട്രംപ് അറിയിച്ചു.
“ലോകസമാധാനത്തിനായുള്ള വലിയൊരു ദിനമാണിത്. ഇറാൻ സമാധാനം ആഗ്രഹിക്കുന്നു, അവർക്ക് ഈ യുദ്ധം മതിയായി. മറ്റെല്ലാവർക്കും അങ്ങനെതന്നെ. ഹോർമുസ് കടലിടുക്കിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ അമേരിക്ക സഹായിക്കും,” ട്രംപ് കുറിച്ചു. ആഴ്ചകൾ നീണ്ട സംഘർഷത്തിന് ശേഷം ഇറാനിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാമെന്നും, മേഖലയിലെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്ക അനുഭവിക്കുന്നത് പോലെ ഇത് പശ്ചിമേഷ്യയുടെ ‘സുവർണ്ണ കാലഘട്ടം’ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
With input from Iran International.
For more details: The Indian Messenger



