
ന്യൂഡൽഹി: കനത്ത വാഗ്വാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടന്ന വോട്ടെടുപ്പിൽ സഭയുടെ അനുമതി ലഭിച്ചെങ്കിലും, പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കുന്ന നീക്കമാണിതെന്നും അതിനാൽ ബിൽ പിൻവലിക്കണമെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എന്നാൽ, ബില്ലിനെതിരെയുള്ള വിമർശനങ്ങൾ ചർച്ചാ വേളയിൽ ഉന്നയിക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ബില്ലിൽ മുസ്ലിം-പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഉറപ്പാക്കുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. എന്നാൽ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാപരമായി അനുവദനീയമല്ലെന്ന് കേന്ദ്രം ഇതിന് മറുപടി നൽകി. വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മിൽ സഭയിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിഷേധത്തിൽ പങ്കുചേരാൻ എത്തിയത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള ചർച്ചകൾക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും.
നിയമനിർമ്മാണ സഭകളിലെ ആകെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് വനിതാ സംവരണം നടപ്പാക്കാനാണ് ഈ ഭരണഘടനാ ഭേദഗതി ബിൽ ലക്ഷ്യമിടുന്നത്. എന്നാൽ, മണ്ഡല പുനർനിർണ്ണയത്തിലൂടെ സീറ്റുകളുടെ എണ്ണം കൂട്ടി സംവരണം നടപ്പാക്കുന്ന രീതിയെ പ്രതിപക്ഷം എതിർക്കുന്നു. നിലവിലുള്ള സീറ്റുകളിൽ തന്നെ സംവരണം നടപ്പാക്കണമെന്നാണ് ഇവരുടെ വാദം. ലോക്സഭയിൽ നിശ്ചയിച്ചിട്ടുള്ള 18 മണിക്കൂർ നീളുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. (KN)
For more details: The Indian Messenger



