ഏഴ് വർഷം മുമ്പ് കുഴിച്ചിട്ട പടക്കങ്ങൾ പൊട്ടിത്തെറിച്ചു; കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ ഉഗ്രസ്ഫോടനം, ഒഴിവായത് വൻ ദുരന്തം.

കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉഗ്രസ്ഫോടനം. ഏഴ് വർഷം മുമ്പ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ടിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിന് തൊട്ടുമുമ്പ് വരെ സ്ഥലത്തുണ്ടായിരുന്ന കുട്ടികൾ മാറിപ്പോയതിനാൽ വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
2018, 2019 കാലഘട്ടങ്ങളിൽ അനധികൃതമായി വിൽക്കാൻ ശ്രമിച്ചതിന് പൊലീസ് പിടിച്ചെടുത്ത പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക സൂചന. ഇവ നിർവീര്യമാക്കാതെ സ്റ്റേഷൻ വളപ്പിൽ കുഴിച്ചുമൂടുകയായിരുന്നു. നിലവിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിനെത്തുടർന്ന് പടക്കങ്ങൾ സ്വയം പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷന്റെയും സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിന്റെയും ജനൽ ചില്ലുകൾ തകർന്നു. സ്ഫോടനം നടന്ന സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് ആളപായം ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പടക്കങ്ങൾ ശാസ്ത്രീയമായി നിർവീര്യമാക്കാതെ കുഴിച്ചുമൂടിയതിൽ ഗുരുതര വീഴ്ചയുണ്ടായോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. (KN)
For more details: The Indian Messenger



