ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചു; വെടിനിർത്തലിൽ അവ്യക്തത തുടർന്ന് അമേരിക്കയും ഇറാനും.

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതായി ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇതോടെ എണ്ണക്കപ്പലുകൾ കടൽമധ്യത്തിൽ നിന്ന് തിരിച്ചുപോരേണ്ടി വന്നു. ചൊവ്വാഴ്ച ധാരണയായ വെടിനിർത്തലിൽ ലെബനനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇറാൻ ചർച്ചക്കാർ കരുതിയെങ്കിലും അത്തരമൊരു കാര്യത്തിൽ വാഷിംഗ്ടൺ സമ്മതം മൂളിയിട്ടില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. ഇതോടെ വെടിനിർത്തൽ സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
അമേരിക്കയുമായി നടത്താനിരിക്കുന്ന ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിലെ പ്രധാന ഉപാധികൾ ഇതിനകം ലംഘിക്കപ്പെട്ടതായി ഇറാന്റെ പാർലമെന്റ് സ്പീക്കർ ആരോപിച്ചു. ഇത് പാകിസ്ഥാനിൽ ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ചർച്ചകളുടെ വിജയത്തിൽ സംശയമുണ്ടാക്കുന്നുണ്ട്. വെടിനിർത്തൽ താത്കാലികം മാത്രമാണെന്നും ഏതുനിമിഷവും സൈനിക നടപടികൾ പുനരാരംഭിക്കാൻ സൈന്യം സജ്ജമാണെന്നും അമേരിക്കൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്‌ൻ മുന്നറിയിപ്പ് നൽകി.
വെടിനിർത്തൽ നിലവിൽ വന്ന് മണിക്കൂറുകൾക്കകം സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയിൽ നിന്ന് ചെങ്കടലിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്ന പ്രധാന പാതയാണിത്. ഇതിനിടെ, ചർച്ചകളുടെ മുന്നോടിയായി വെടിനിർത്തൽ ചട്ടക്കൂടിൽ ധാരണയായാൽ വ്യാഴം അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ ഹോർമുസ് കടലിടുക്ക് തുറന്നേക്കാമെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. ഇറാനിലെ ഭരണമാറ്റത്തിന് ശേഷം ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. (Iranintl)
For more details: The Indian Messenger



