INDIA NEWS

വിജ്ഞാൻ ഭവനിൽ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Sponsored
ഓം നമഃ! ഓം നമഃ! ഓം നമഃ!
പരമശ്രദ്ധേയ ആചാര്യ ശ്രീ പ്രജ്ഞാ സാഗർ മഹാരാജ് ജി, ശ്രാവണബേലഗോള സ്വാമി ചാരുക്കീർത്തി ജി, എന്റെ സഹപ്രവർത്തകൻ ഗജേന്ദ്ര സിംഗ് ശെഖാവത് ജി, എന്റെ സഹ എം.പി. നവീൻ ജെയിൻ ജി, ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റിന്റെ പ്രസിഡന്റ് പ്രിയങ്ക് ജെയിൻ ജി, സെക്രട്ടറി മമത ജെയിൻ ജി, ട്രസ്റ്റി പിയൂഷ് ജെയിൻ ജി, മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളേ, പൂജ്യരായ സന്യാസിമാരേ, മഹതികളേ, മഹാന്മാരേ, ജയ് ജിനേന്ദ്ര!

ഇന്ന് ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിലെ ഒരു പ്രധാന അവസരത്തിന് നമ്മളെല്ലാവരും സാക്ഷ്യം വഹിക്കുകയാണ്. പൂജ്യനായ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ജന്മശതാബ്ദി ആഘോഷം, അദ്ദേഹത്തിന്റെ അനശ്വര പ്രചോദനങ്ങളാൽ നിറഞ്ഞ ഈ പുണ്യ ഉത്സവം, ആത്മീയമായി ഉത്തേജിപ്പിക്കുന്ന ഈ പരിപാടി എന്നിവയെല്ലാം ചേർന്ന് അസാധാരണമായ പ്രചോദനാത്മകമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഈ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തവരോടൊപ്പം ലക്ഷക്കണക്കിന് ആളുകൾ ഓൺലൈനായും നമ്മോടൊപ്പം ചേർന്നിട്ടുണ്ട്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു, ഇന്ന് ഇവിടെയെത്താൻ അവസരം നൽകിയതിന് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളേ,
മറ്റൊരു കാരണം കൊണ്ടു കൂടി ഈ ദിവസം വളരെ പ്രാധാന്യമർഹിക്കുന്നു. 1987 ജൂൺ 28-ന് ഈ ദിവസം ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന് ആചാര്യ പദവി ലഭിച്ചു. അതൊരു പദവി മാത്രമായിരുന്നില്ല – അത് ചിന്തയെയും, സംയമനത്തെയും, ദയയെയും ജൈന പാരമ്പര്യവുമായി ബന്ധിപ്പിച്ച ഒരു പുണ്യ പ്രവാഹമായിരുന്നു. ഇന്ന് നമ്മൾ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ, ഈ തീയതി ആ ചരിത്ര നിമിഷത്തെ ഓർമ്മിപ്പിക്കുന്നു. ഈ അവസരത്തിൽ, ഞാൻ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ പാദങ്ങളിൽ പ്രണമിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എന്നെന്നും നമ്മളിൽ വർഷിക്കണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,
ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ഈ ജന്മശതാബ്ദി ആഘോഷം ഒരു സാധാരണ സംഭവമല്ല. ഒരു യുഗത്തിന്റെ ഓർമ്മകൾ ഇത് വഹിക്കുന്നു, ഒരു മഹാനായ സന്യാസിയുടെ ജീവിതത്തെ ഇത് പ്രതിധ്വനിപ്പിക്കുന്നു. ഈ ചരിത്രപരമായ അവസരം അനുസ്മരിച്ച്, പ്രത്യേക സ്മാരക നാണയങ്ങളും തപാൽ സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് എന്റെ എല്ലാ സഹ പൗരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. ആചാര്യ ശ്രീ പ്രജ്ഞാ സാഗർ ജിക്ക് എന്റെ പ്രത്യേക ആദരവും ആശംസകളും നേരുന്നു. അങ്ങയുടെ മാർഗ്ഗനിർദ്ദേശത്തിൽ, കോടിക്കണക്കിന് അനുയായികൾ ഇന്ന് പൂജ്യനായ ഗുരു കാണിച്ചുതന്ന ഉന്നതമായ പാതയിലൂടെ നടക്കുകയാണ്. ഈ അവസരത്തിൽ, ‘ധർമ്മചക്രവർത്തി’ എന്ന പദവി എനിക്ക് നൽകാൻ അങ്ങ് തീരുമാനിച്ചു. ഈ ബഹുമതിക്ക് ഞാൻ അർഹനാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ മുനിമാരിൽ നിന്ന് നമുക്ക് ലഭിക്കുന്നതെന്തും ഒരു പുണ്യമായ അർപ്പണമായി സ്വീകരിക്കുക എന്നത് നമ്മുടെ സാംസ്കാരിക മൂല്യമാണ്. അതിനാൽ, ഈ ബഹുമതി ഒരു ദിവ്യമായ അർപ്പണമായി ഞാൻ വിനയപൂർവ്വം സ്വീകരിക്കുകയും മാ ഭാരതിയുടെ പാദങ്ങളിൽ സമർപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,
ഇങ്ങനെയൊരു ദിവ്യ ആത്മാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ – ജീവിതകാലം മുഴുവൻ നാം പുണ്യ മാർഗ്ഗനിർദ്ദേശമായി സ്വീകരിക്കുന്ന, നമ്മുടെ ഹൃദയങ്ങൾ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്ന – വികാരാധീനരാകുന്നത് സ്വാഭാവികമാണ്. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിനെക്കുറിച്ച് സംസാരിക്കുന്നതിന് പകരം, ഇന്ന് അദ്ദേഹത്തെ സംസാരിക്കുന്നത് കേൾക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചിരുന്നെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയൊരു മഹത് വ്യക്തിത്വത്തിന്റെ ജീവിത യാത്രയെ വാക്കുകളിൽ ഒതുക്കുക എളുപ്പമുള്ള കാര്യമല്ല. 1925 ഏപ്രിൽ 22-ന് കർണാടകയിലെ പുണ്യഭൂമിയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് ‘വിദ്യാനന്ദ്’ എന്ന ആത്മീയ നാമം നൽകി, അദ്ദേഹത്തിന്റെ ജീവിതം വിജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും സവിശേഷ സംഗമമായി മാറി. അദ്ദേഹത്തിന്റെ സംസാരത്തിൽ അഗാധമായ വിവേകം പ്രതിഫലിച്ചു, എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകൾ ആർക്കും മനസ്സിലാക്കാൻ കഴിയുന്നത്ര ലളിതമായിരുന്നു. 150-ൽ അധികം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി ആത്മീയ യാത്രകൾ നടത്തുകയും, ലക്ഷക്കണക്കിന് യുവജനങ്ങളെ സംയമനത്തിലേക്കും സാംസ്കാരിക മൂല്യങ്ങളിലേക്കും ബന്ധിപ്പിക്കുന്നതിനായി ഒരു വലിയ ദൗത്യം ആരംഭിക്കുകയും ചെയ്തു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് ശരിക്കും ഒരു യുഗപുരുഷനായിരുന്നു – ഒരു ദാർശനികൻ. അദ്ദേഹത്തിന്റെ ആത്മീയ പ്രഭാവം നേരിട്ട് അനുഭവിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ എന്നെ ഭാഗ്യവാനായി കരുതുന്നു. കാലാകാലങ്ങളിൽ അദ്ദേഹം എന്നെ നയിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എപ്പോഴും എന്നിൽ വർഷിക്കുകയും ചെയ്തു. ഇന്ന്, ഈ ശതാബ്ദി വേദിയിൽ നിൽക്കുമ്പോൾ, അദ്ദേഹത്തിൽ നിന്നുള്ള അതേ സ്നേഹവും അടുപ്പവും എനിക്ക് ഇപ്പോഴും അനുഭവപ്പെടുന്നു.

സുഹൃത്തുക്കളേ,
ലോകത്തിലെ ഏറ്റവും പുരാതനമായ ജീവനുള്ള നാഗരികതയാണ് ഭാരതം. നമ്മുടെ ആശയങ്ങൾ അനശ്വരമായതുകൊണ്ട്, നമ്മുടെ തത്ത്വചിന്ത അനശ്വരമായതുകൊണ്ട്, നമ്മുടെ കാഴ്ചപ്പാട് അനശ്വരമായതുകൊണ്ട് ആയിരക്കണക്കിന് വർഷങ്ങളായി നമ്മൾ നിലനിൽക്കുന്നു. ഈ കാഴ്ചപ്പാടിന്റെ ഉറവിടം നമ്മുടെ ഋഷിമാരിലും, സന്യാസിമാരിലും, ദാർശനികരിലും, ആചാര്യന്മാരിലുമാണ്. ഈ പുരാതന ഇന്ത്യൻ പാരമ്പര്യത്തിന്റെ ഒരു ആധുനിക ദീപമായിരുന്നു ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ്. നിരവധി വിഷയങ്ങളിൽ അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു, പല മേഖലകളിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ പ്രഭാവം, അദ്ദേഹത്തിന്റെ അറിവ്, കന്നഡ, മറാത്തി, സംസ്കൃതം, പ്രാകൃതം തുടങ്ങിയ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം – പൂജ്യരായ മഹാരാജ് ജി ഇപ്പോൾ സൂചിപ്പിച്ചതുപോലെ, അദ്ദേഹത്തിന് 18 ഭാഷകളിൽ അറിവുണ്ടായിരുന്നു – അദ്ദേഹത്തിന്റെ സാഹിത്യപരവും മതപരവുമായ സംഭാവനകൾ, സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി, രാജ്യസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം – ജീവിതത്തിൽ ആദർശങ്ങളുടെ ഉന്നതിയിലെത്താത്ത ഒരു മേഖലയും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു മഹാനായ സംഗീതജ്ഞനായിരുന്നു, ഒരു തീവ്ര ദേശസ്നേഹിയും സ്വാതന്ത്ര്യസമര സേനാനിയും, ഒരു വിരക്തനായ ദിഗംബര മുനിയും ആയിരുന്നു. അറിവിന്റെയും വിവേകത്തിന്റെയും കലവറയായിരുന്നു അദ്ദേഹം, ആത്മീയ ആനന്ദത്തിന്റെ ഉറവയും ആയിരുന്നു. സുരേന്ദ്ര ഉപാധ്യായ എന്ന പേരിൽ നിന്ന് ആചാര്യ ശ്രീ വിദ്യാനന്ദ് മുനിരാജ് എന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര – ഒരു സാധാരണ മനുഷ്യന്റെ മഹാനായ ആത്മാവിലേക്കുള്ള പരിവർത്തനമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാവി നമ്മുടെ ഇപ്പോഴത്തെ പരിമിതികളാൽ മാത്രം പരിമിതമല്ല എന്ന് ഇത് നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ ഭാവി നമ്മുടെ ദിശ, നമ്മുടെ ലക്ഷ്യങ്ങൾ, നമ്മുടെ ദൃഢനിശ്ചയം എന്നിവയാൽ നിർവചിക്കപ്പെടുന്നു.

സുഹൃത്തുക്കളേ,
ആചാര്യ ശ്രീ വിദ്യാനന്ദ് മുനിരാജ് തന്റെ ജീവിതം വ്യക്തിപരമായ ആത്മീയ പരിശീലനത്തിൽ മാത്രം ഒതുക്കിയില്ല. സാമൂഹികവും സാംസ്കാരികവുമായ പുനർനിർമ്മാണത്തിനുള്ള ഒരു മാധ്യമമാക്കി അദ്ദേഹം തന്റെ ജീവിതം മാറ്റി. പ്രാകൃത ഭവനും വിവിധ ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിച്ചുകൊണ്ട് അദ്ദേഹം യുവതലമുറകളിലേക്ക് വിജ്ഞാനത്തിന്റെ ജ്വാല എത്തിച്ചു. ജൈന ചരിത്രപരമായ വിവരണങ്ങളെ അദ്ദേഹം അവയുടെ യഥാർത്ഥ സ്ഥാനത്ത് പുനഃസ്ഥാപിച്ചു. ‘ജൈന ദർശനം’, ‘അനേകാന്തവാദം’ പോലുള്ള തന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം ദാർശനിക പ്രഭാഷണത്തിന് ആഴവും വ്യാപ്തിയും എല്ലാവരെയും ഉൾക്കൊള്ളാനുള്ള ശേഷിയും നൽകി. ക്ഷേത്രങ്ങളുടെ പുനർനിർമ്മാണം മുതൽ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം വരെ, അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും സ്വയം തിരിച്ചറിവുമായും പൊതുക്ഷേമവുമായും ബന്ധപ്പെട്ടിരുന്നു.

സുഹൃത്തുക്കളേ,
ആചാര്യ വിദ്യാനന്ദ് ജി മഹാരാജ് പറയാറുണ്ടായിരുന്നു – ജീവിതം സേവന പ്രവർത്തനമാകുമ്പോൾ മാത്രമേ ആത്മീയമാകൂ എന്ന്. ഈ ചിന്ത ജൈന തത്ത്വചിന്തയുടെ സത്തയിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇത് ഇന്ത്യൻ ബോധത്തിലും അന്തർലീനമാണ്. ഭാരതം സേവനത്തിന്റെ നാടാണ്. ഭാരതം മനുഷ്യത്വത്തിൽ വേരൂന്നിയ ഒരു രാഷ്ട്രമാണ്. ലോകം അക്രമത്തെ കൂടുതൽ അക്രമം കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ, ഭാരതം ലോകത്തിന് അഹിംസയുടെ ശക്തി വെളിപ്പെടുത്തി. മനുഷ്യസേവനമെന്ന മനോഭാവത്തിന് നാം എല്ലാറ്റിനും മീതെ സ്ഥാനം നൽകി.

സുഹൃത്തുക്കളേ,
നമ്മുടെ സേവന മനോഭാവം നിരുപാധികമാണ്, സ്വാർത്ഥതയില്ലാത്തതാണ്, വലിയ നന്മയാൽ പ്രചോദിതമാണ്. ഈ തത്ത്വത്താൽ നയിക്കപ്പെട്ട്, അതേ ആദർശങ്ങളിൽ നിന്നും മാതൃകാപരമായ ജീവിതങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ന് രാജ്യമെമ്പാടും നാം പ്രവർത്തിക്കുകയാണ്. അത് പ്രധാനമന്ത്രി ആവാസ് യോജനയാകട്ടെ, ജൽ ജീവൻ മിഷനാകട്ടെ, ആയുഷ്മാൻ ഭാരത് യോജനയാകട്ടെ, അല്ലെങ്കിൽ അർഹരായവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതാകട്ടെ – ഓരോ സംരംഭവും സമൂഹത്തിന്റെ അവസാന പടിയിലുള്ള വ്യക്തിക്ക് വേണ്ടിയുള്ള സേവന മനോഭാവം ഉൾക്കൊള്ളുന്നു. ഈ പദ്ധതികളിൽ സമ്പൂർണ്ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് – അതായത് ആരും പിന്നോട്ട് പോകരുത്, എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണം. ഇത് ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ പ്രചോദനമാണ്, ഇതാണ് നമ്മുടെ കൂട്ടായ ദൃഢനിശ്ചയം.

സുഹൃത്തുക്കളേ,
നമ്മുടെ തീർത്ഥങ്കരരുടെയും, സന്യാസിമാരുടെയും, ആചാര്യന്മാരുടെയും പഠനങ്ങളും വാക്കുകളും എന്നെന്നും പ്രസക്തമായി നിലനിൽക്കുന്നു. പ്രത്യേകിച്ചും, ജൈനമത തത്ത്വങ്ങൾ – പഞ്ച മഹാ വ്രതങ്ങൾ, അനുവ്രതം, ത്രിരത്നങ്ങൾ, ഷഡാവശ്യകങ്ങൾ – ഇന്നത്തെ കാലത്ത് എന്നത്തേക്കാളും പ്രസക്തമാണ്. ഓരോ യുഗത്തിലും കാലാതീതമായ പഠനങ്ങളെ ലളിതവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും നമുക്ക് മനസ്സിലാക്കാം, അതുവഴി സാധാരണക്കാർക്ക് അവ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയും. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് തന്റെ ജീവിതം ഈ ദൗത്യത്തിനായി സമർപ്പിച്ചു. ‘വചനാമൃതം’ പ്രസ്ഥാനം അദ്ദേഹം ആരംഭിച്ചു, ജൈനഗ്രന്ഥങ്ങളെ സാധാരണ ഭാഷയിൽ അവതരിപ്പിച്ചു. ഭക്തിഗാനങ്ങളിലൂടെ, അഗാധമായ മതപരമായ ആശയങ്ങളെ ലളിതമായ വാക്കുകളിൽ അദ്ദേഹം എത്തിച്ചു. “അബ് ഹം അമർ ഭയേ ന മരേംഗേ, ഹം അമർ ഭയേ ന മരേംഗേ, തൻ കരണ് മിഥ്യാത് ദിയോ തജ, ക്യുൻ കരി ദേഹ് ധരേംഗേ” തുടങ്ങിയ അദ്ദേഹത്തിന്റെ ഭജനുകൾ, നമുക്കെല്ലാവർക്കും ജ്ഞാനത്തിന്റെ മുത്തുകൾ കൊണ്ടുള്ള ആത്മീയ മാലകളാണ്. അമരത്വത്തിലുള്ള ഈ സ്വാഭാവിക വിശ്വാസം, അനന്തതയിലേക്ക് നോക്കാനുള്ള ഈ ധൈര്യം – ഇന്ത്യൻ ആത്മീയതയെയും സംസ്കാരത്തെയും ശരിക്കും സവിശേഷമാക്കുന്ന ഈ സ്വഭാവങ്ങളാണ്.

സുഹൃത്തുക്കളേ,
ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ജന്മശതാബ്ദി വർഷം പ്രചോദനത്തിന്റെ ഉറവിടമായി തുടരും. അദ്ദേഹത്തിന്റെ ആത്മീയ പഠനങ്ങളെ നമ്മുടെ ജീവിതത്തിൽ സ്വാംശീകരിക്കുക മാത്രമല്ല, സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. തന്റെ രചനകളിലൂടെയും സ്തോത്രങ്ങളിലൂടെയും പുരാതന പ്രാകൃത ഭാഷയെ അദ്ദേഹം എങ്ങനെ പുനരുജ്ജീവിപ്പിച്ചുവെന്ന് നിങ്ങൾക്കെല്ലാം അറിയാം. ഭാരതത്തിലെ ഏറ്റവും പഴയ ഭാഷകളിലൊന്നാണ് പ്രാകൃതം. ഭഗവാൻ മഹാവീരൻ തന്റെ പ്രഭാഷണങ്ങൾ നടത്തിയ ഭാഷയാണിത്. ജൈന ആഗമം മുഴുവനും ഈ ഭാഷയിലാണ് രചിച്ചിരിക്കുന്നത്. എന്നാൽ നമ്മുടെ സ്വന്തം സംസ്കാരത്തോടുള്ള അവഗണന കാരണം, ഈ ഭാഷ ദൈനംദിന ഉപയോഗത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. ആചാര്യ ശ്രീയെപ്പോലുള്ള സന്യാസിമാരുടെ ശ്രമങ്ങളെ നമ്മൾ ഒരു ദേശീയ സംരംഭമാക്കി മാറ്റി. കഴിഞ്ഞ ഒക്ടോബറിൽ, നമ്മുടെ സർക്കാർ പ്രാകൃത ഭാഷയെ ‘ക്ലാസിക്കൽ ഭാഷ’യായി പ്രഖ്യാപിച്ചു. ആചാര്യ ജി ഇത് ഇപ്പോൾ സൂചിപ്പിച്ചതേയുള്ളൂ. ഭാരതത്തിന്റെ പുരാതന കൈയെഴുത്ത് പ്രതികൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു പ്രചരണവും ഞങ്ങൾ നടത്തുന്നുണ്ട്. ഇതിൽ ഗണ്യമായ ഒരു ഭാഗം ജൈനഗ്രന്ഥങ്ങളും പൂജ്യരായ ആചാര്യന്മാരുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. നിങ്ങൾ ശ്രദ്ധിച്ചതുപോലെ – 50,000-ത്തിലധികം കൈയെഴുത്ത് പ്രതികൾ – ഞങ്ങളുടെ മന്ത്രാലയത്തിലെ സെക്രട്ടറി ഇവിടെയുണ്ട്, അദ്ദേഹം തീർച്ചയായും ഈ വിഷയം ശ്രദ്ധയോടെ പിന്തുടരും. ഈ ശ്രമം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലും മാതൃഭാഷകൾ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടാണ്, ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന്, രാജ്യത്തെ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചിപ്പിക്കണമെന്ന് ഞാൻ പ്രഖ്യാപിച്ചത്. വികസനത്തോടൊപ്പം പാരമ്പര്യവും കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണം. ഈ ദൃഢനിശ്ചയത്തോടെയാണ് ഭാരതത്തിന്റെ സാംസ്കാരിക, തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നത്. 2024-ൽ, നമ്മുടെ സർക്കാർ ഭഗവാൻ മഹാവീരന്റെ 2550-ാമത് നിർവാണ മഹോത്സവം ഗംഭീരമായി ആഘോഷിച്ചു. ഈ ആഘോഷത്തിന് ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിയുടെ പ്രചോദനവും ആചാര്യ ശ്രീ പ്രജ്ഞാ സാഗർ ജി പോലുള്ള സന്യാസിമാരുടെ അനുഗ്രഹവും ലഭിച്ചു. വരും കാലങ്ങളിൽ, നമ്മുടെ സാംസ്കാരിക പൈതൃകം സമ്പന്നമാക്കുന്നതിനായി ഇതുപോലുള്ള കൂടുതൽ വലിയ പരിപാടികൾ സംഘടിപ്പിക്കണം. ഈ പരിപാടി പോലെ, നമ്മുടെ എല്ലാ ശ്രമങ്ങളും ജനപങ്കാളിത്തത്തിന്റെ മനോഭാവത്താൽ നയിക്കപ്പെടും, “സബ്കാ സാത്, സബ്കാ വികാസ്, സബ്കാ പ്രയാസ്” എന്ന മന്ത്രത്താൽ പ്രചോദിതമാകും.

സുഹൃത്തുക്കളേ,
ഇന്ന് നിങ്ങളുടെ ഇടയിൽ നിൽക്കുമ്പോൾ, നവകാർ മഹാമന്ത്ര ദിവസത്തിന്റെ ഓർമ്മ സ്വാഭാവികമായി മനസ്സിൽ വരുന്നു. അന്ന്, നമ്മൾ ഒമ്പത് പ്രമേയങ്ങളെക്കുറിച്ചും സംസാരിച്ചു. ആ പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി ധാരാളം പൗരന്മാർ പ്രവർത്തിക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിൽ നിന്ന് നമുക്ക് ലഭിക്കുന്ന മാർഗ്ഗനിർദ്ദേശം ഈ ഒമ്പത് പ്രമേയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അതിനാൽ, ഈ അവസരത്തിൽ, ആ ഒമ്പത് പ്രമേയങ്ങൾ നിങ്ങളുമായി വീണ്ടും പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യത്തെ പ്രമേയം വെള്ളം ലാഭിക്കുക എന്നതാണ്. ഓരോ തുള്ളിക്കും നാം മൂല്യം കൽപ്പിക്കണം. ഇത് നമ്മുടെ ഉത്തരവാദിത്തവും ഭൂമി മാതാവിനോടുള്ള കടമയുമാണ്. രണ്ടാമത്തേത് നമ്മുടെ അമ്മയുടെ പേരിൽ ഒരു മരം നടുക എന്നതാണ് – നമ്മളെ അമ്മ പരിപാലിച്ചത് പോലെ അതിനെയും പരിപാലിക്കുക. ഓരോ മരവും നമ്മുടെ അമ്മയുടെ അനുഗ്രഹമായി മാറട്ടെ. മൂന്നാമത്തേത് ശുചിത്വം – വെറും പ്രദർശനത്തിനല്ല; അത് അഹിംസയുടെ പ്രതിഫലനമാണ്. ഓരോ തെരുവും, ഓരോ പ്രദേശവും, ഓരോ നഗരവും വൃത്തിയായിരിക്കണം, എല്ലാവരും ഇതിൽ പങ്കാളികളാകണം. നാലാമത്തേത് ‘വോക്കൽ ഫോർ ലോക്കൽ’ ആണ്. നമ്മുടെ സഹ ഇന്ത്യക്കാരുടെ വിയർപ്പുള്ള, നമ്മുടെ മണ്ണിന്റെ ഗന്ധമുള്ള ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക. നിങ്ങളിൽ പലരും ബിസിനസ്സുകാരാണ് – പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാൻ ഞാൻ നിങ്ങളെ പ്രത്യേകം അഭ്യർത്ഥിക്കുന്നു. ലാഭത്തിനപ്പുറം നോക്കുക, മറ്റുള്ളവരെയും പ്രചോദിപ്പിക്കുക. അഞ്ചാമത്തെ പ്രമേയം ഭാരതം പര്യവേക്ഷണം ചെയ്യുക എന്നതാണ്. ലോകം കാണുക, തീർച്ചയായും – പക്ഷേ ആദ്യം നിങ്ങളുടെ സ്വന്തം രാജ്യത്തെ അറിയുക, മനസ്സിലാക്കുക, അനുഭവിക്കുക. ആറാമത്തേത് ജൈവകൃഷി സ്വീകരിക്കുക എന്നതാണ്. ഭൂമി മാതാവിനെ വിഷത്തിൽ നിന്ന് മോചിപ്പിക്കുക. കൃഷിയെ രാസവസ്തുക്കളിൽ നിന്ന് മാറ്റുക. ജൈവകൃഷിയുടെ സന്ദേശം ഓരോ ഗ്രാമത്തിലും പ്രചരിപ്പിക്കുക. പൂജ്യരായ മഹാരാജ് ജി ഒരിക്കലും ഷൂ ധരിച്ചിരുന്നില്ല – പക്ഷേ അത് മാത്രം പോരാ. നമ്മളും ഭൂമി മാതാവിനെ സംരക്ഷിക്കണം. ഏഴാമത്തേത് ആരോഗ്യകരമായ ജീവിതശൈലിയാണ്. ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക. നിങ്ങളുടെ പരമ്പരാഗത ഇന്ത്യൻ ഭക്ഷണത്തിൽ ശ്രീ അന്ന (ചെറുധാന്യങ്ങൾ) ഉൾപ്പെടുത്തുക. നിങ്ങളുടെ എണ്ണ ഉപയോഗം കുറഞ്ഞത് 10% കുറയ്ക്കുക – ഇത് അമിതവണ്ണം കുറയ്ക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യും. എട്ടാമത്തേത് യോഗയും കായികവും ആണ്. ഇവ രണ്ടും നിങ്ങളുടെ ദിനചര്യയുടെ അവിഭാജ്യ ഘടകമാക്കുക. ഒമ്പതാമത്തെ പ്രമേയം പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ്. ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾക്ക് കൈത്താങ്ങ് നൽകുകയും അതിൽ നിന്ന് പുറത്തുവരാൻ സഹായിക്കുകയും ചെയ്യുന്നത് സേവനത്തിന്റെ ഏറ്റവും യഥാർത്ഥ രൂപമാണ്. ഈ ഒമ്പത് പ്രമേയങ്ങൾ നമ്മൾ നടപ്പിലാക്കുകയാണെങ്കിൽ, ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ പാരമ്പര്യത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ പഠനങ്ങളെയും നമ്മൾ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,
ഭാരതത്തിന്റെ ബോധത്തിൽ നിന്നും നമ്മുടെ സന്യാസിമാരുടെ അനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ടാണ് നമ്മൾ രാജ്യത്തിന്റെ അമൃതകാലം വിഭാവനം ചെയ്തത്. ഇന്ന്, 140 കോടി ഇന്ത്യക്കാർ ഈ അമൃത സങ്കൽപ്പങ്ങൾ (പ്രമേയങ്ങൾ) നിറവേറ്റാനും ‘വികസിത ഭാരതം’ കെട്ടിപ്പടുക്കാനും സ്വയം സമർപ്പിക്കുകയാണ്. വികസിത ഭാരതം എന്നാൽ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ്. ഇതാണ് ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് നമുക്ക് നൽകിയിട്ടുള്ള പ്രചോദനം. അദ്ദേഹം കാണിച്ചുതന്ന പ്രചോദനാത്മകമായ പാതയിലൂടെ സഞ്ചരിച്ച്, അദ്ദേഹത്തിന്റെ പഠനങ്ങളെ ഉൾക്കൊണ്ട്, രാഷ്ട്രനിർമ്മാണം നമ്മുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാക്കി മാറ്റുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. ഈ പുണ്യ അവസരത്തിന്റെ ഊർജ്ജം ഈ പ്രമേയങ്ങളെ ശക്തിപ്പെടുത്തുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. ഇപ്പോൾ, ആചാര്യ ശ്രീ പ്രജ്ഞാ സാഗർ മഹാരാജ് ജി പറഞ്ഞതുപോലെ – “നമ്മളെ പ്രകോപിപ്പിക്കാൻ ആര് ധൈര്യപ്പെട്ടാലും…” ഞാൻ ഒരു ജൈന സദസ്സിലാണ്, അഹിംസയുടെ അനുയായികൾക്കിടയിൽ. ഞാൻ വാചകത്തിന്റെ പകുതി മാത്രമേ പറഞ്ഞുള്ളൂ, ബാക്കി നിങ്ങൾ പൂർത്തിയാക്കി. ഞാൻ ഉദ്ദേശിച്ചത്, നിങ്ങൾ വാക്കുകളിൽ പറഞ്ഞില്ലെങ്കിലും, ഒരുപക്ഷേ നിങ്ങൾ ഓപ്പറേഷൻ സിന്ദൂറിനെ അനുഗ്രഹിക്കുകയായിരുന്നു. നിങ്ങളുടെ എല്ലാ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന് ഞാൻ ഒരിക്കൽ കൂടി ആദരപൂർവ്വം പ്രണാമം അർപ്പിക്കുന്നു. വളരെ നന്ദി! ജയ് ജിനേന്ദ്ര!

With input from pmindia.gov.in

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button