INDIA NEWSKERALA NEWSTOP NEWS

കണ്ണൂർ എന്റെ ഹൃദയരക്തം; വികാരനിർഭരമായ കുറിപ്പുമായി കെ. സുധാകരൻ; പിന്മാറില്ലെന്ന സൂചന നൽകി ഫേസ്ബുക്ക് പോസ്റ്റ്.

കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള കെ. സുധാകരൻ എംപിയുടെ നീക്കത്തെ തടയാൻ കെപിസിസി നേതൃത്വം ശ്രമങ്ങൾ ഊർജിതമാക്കി. സുധാകരനെ മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡൽഹിയിൽ വെച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്ന് സണ്ണി ജോസഫ് അദ്ദേഹത്തെ അറിയിച്ചു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുനിലപാടാണ് പാർട്ടി നേതൃത്വത്തിനുള്ളത്.



ഇതിനിടെ, തന്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ചും കണ്ണൂരുമായുള്ള വൈകാരിക ബന്ധം വ്യക്തമാക്കിയും സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പാർട്ടിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:

“കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും. എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.”

താൻ സംരക്ഷിച്ച അണികൾക്ക് വേണ്ടി എന്നും മുന്നിൽ തന്നെയുണ്ടാകുമെന്ന സുധാകരന്റെ പ്രഖ്യാപനം നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. (NM)

For more details: The Indian Messenger

Related Articles

Back to top button