ബംഗ്ലാദേശിൽ ബസ് പത്മ നദിയിലേക്ക് മറിഞ്ഞ് 24 മരണം; മരിച്ചവരിൽ അഞ്ച് കുട്ടികളും.

ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിൽ നിയന്ത്രണം വിട്ട യാത്രക്കാരുമായി പോയ ബസ് പത്മ നദിയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികളടക്കം 24 പേർ മരിച്ചു. ബുധനാഴ്ച ദൗലത്തിയ ഫെറി കടവിൽ വെച്ചാണ് 40 യാത്രക്കാരുമായി വന്ന ബസ് അപകടത്തിൽപ്പെട്ടത്.
നദിയിൽ ഒമ്പത് മീറ്ററോളം താഴ്ചയിൽ മുങ്ങിപ്പോയ ബസ്സിനുള്ളിൽ നിന്ന് 22 മൃതദേഹങ്ങൾ അഗ്നിശമനസേനാ വിഭാഗം കണ്ടെടുത്തു. ഇതിൽ 11 സ്ത്രീകളും അഞ്ച് കുട്ടികളും ആറ് പുരുഷന്മാരും ഉൾപ്പെടുന്നു. രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകൾ പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ഫെറിയിൽ കയറാൻ കാത്തുനിൽക്കുന്നതിനിടെ ബസ് തലകീഴായി നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സൈന്യം, പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം ഡൈവർമാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബംഗ്ലാദേശിൽ മോശം റോഡുകളും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിലെ കുറവും കാരണം വാഹനാപകടങ്ങൾ പതിവാണ്. ഈ കഴിഞ്ഞ ഈദ് അവധിക്കാലത്ത് മാത്രം ബംഗ്ലാദേശിൽ വിവിധ അപകടങ്ങളിലായി 200-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം മുപ്പതിനായിരത്തിലധികം ആളുകൾ ബംഗ്ലാദേശിൽ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. (Al Jazeera)
For more details: The Indian Messenger



