ഡ്രൈവിങ് ലൈസൻസിൽ വൻ അഴിമതി; കൊല്ലത്ത് ഉദ്യോഗസ്ഥൻ പാസ്വേഡ് കൈമാറിയത് ഡ്രൈവിങ് സ്കൂൾ ഉടമകൾക്ക്.
കൊല്ലം: കൊല്ലം ആർ.ടി. ഓഫീസിൽ ഡ്രൈവിങ് ലൈസൻസ് വിതരണത്തിലും വാഹന രജിസ്ട്രേഷനിലും വൻ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തി. ഓഫീസിലെ വെഹിക്കിൾ ഇൻസ്പെക്ടർ തന്റെ ഔദ്യോഗിക യൂസർനെയിമും പാസ്വേഡും ഡ്രൈവിങ് സ്കൂൾ ഉടമകൾക്ക് കൈമാറിയതോടെയാണ് ക്രമക്കേടുകൾക്ക് വഴിയൊരുങ്ങിയത്.
‘വാഹൻ’ സോഫ്റ്റ്വെയറിലൂടെ ലൈസൻസ് പുതുക്കുന്നതടക്കമുള്ള ഔദ്യോഗിക കൃത്യനിർവഹണം ഏജന്റുമാരാണ് നടത്തിയിരുന്നത്. വിജിലൻസ് നടത്തിയ ഐ.പി. അഡ്രസ് പരിശോധനയിലാണ് ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഉപയോഗിച്ച് ഡ്രൈവിങ് സ്കൂളുകളിൽ നിന്ന് ലോഗിൻ ചെയ്തതായി കണ്ടെത്തിയത്.
ഇതോടെ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാത്തവർക്കും പരാജയപ്പെട്ടവർക്കും വരെ ലൈസൻസ് ലഭിക്കുന്ന സാഹചര്യമുണ്ടായി. കൂടാതെ, പ്രവർത്തനക്ഷമമല്ലാത്തതും വർക്ക്ഷോപ്പുകളിൽ പൊളിച്ചിട്ടിരിക്കുന്നതുമായ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥൻ രജിസ്ട്രേഷൻ പുതുക്കി നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. (KN)
For more details: The Indian Messenger



