STORY & POEMS

പുഴയക്ഷരം – ആലങ്കോട് ലീലാകൃഷ്ണന്‍

ഒടുവിലത്തെ വയല്‍ പക്ഷിയും പറന്നകലുമേതോ വിഷാദസായന്തനം
തിരികെയെത്താത്ത തോണിയില്‍ ദൂരത്തു പുഴ മുറിച്ചു കടന്നുപോയ് ശ്രാവണം
നിറ നിലാവിന്റെ ചന്ദനം ചാലിച്ചു നിള വിതാനിച്ച വെണ്‍മണല്‍ ശയ്യയില്‍
വെറുതെയിപ്പൊഴും സ്വപ്നാന്തരങ്ങളില്‍ കവിത കാമിച്ചു കാത്തിരിക്കുന്നു ഞാന്‍
വഴിവിളക്കുകളെല്ലാമണഞ്ഞുപോയ് പഥികരായ് വന്ന തോഴര്‍ പിരിഞ്ഞുപോയ്
പഴയ നാട്ടെഴുത്തച്ഛന്റെ ചൂട്ടിലെ പൊരിവെളിച്ചവുമെങ്ങോ പൊലിഞ്ഞുപോയ്

പുഴയിലെ കാറ്റിലേതോ പുരാതന പ്രണയ രാത്രികള്‍ മൂളുന്ന കീര്‍ത്തനം
തളിര്‍ നിലാവിന്റെ തോണിയില്‍ പണ്ടൊരാള്‍ പുഴ കടന്നു കുറിച്ച കാവ്യോത്സവം
ഇനിയെനിക്കു ഋതുക്കള്‍ കുറിച്ചിട്ട ലിപികളില്ലാതിരുട്ടു വായിക്കുവാന്‍
പുഴ തരുന്നുണ്ട് കാണാത്തൊരക്ഷരം എഴുതുവാന്‍ നീല രാവിന്റെ കൈവിരല്‍
ഇരുളു മാത്രമേ സത്യമെന്നാകിലും നിഴലുകള്‍ വെട്ടവും മരിച്ചെങ്കിലും
പുഴയിലുണ്ട് നിലയ്ക്കാത്ത ജീവിതം അഴലുകള്‍ക്ക് കണ്ണീരിന്റെ സാന്ത്വനം

For more details: The Indian Messenger

Related Articles

Back to top button