പൊലീസ് അതിക്രമ പരാതിയുമായി യുവതി; കൊല്ലം കുണ്ടറയിൽ ലാത്തിചാർജും പെപ്പർ സ്പ്രേ പ്രയോഗവും നടന്നതായി ആരോപണം.


കൊല്ലം: കൊല്ലം കുണ്ടറയിൽ യുവതിക്കും ഭർത്താവിനും നേരെ പോലീസ് അതിക്രമം നടന്നതായി പരാതി. പേരൂർ സ്വദേശിനി അശ്വനിയും ഭർത്താവ് അനന്തുവുമാണ് കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
മാർച്ച് 26-ന് കാഞ്ഞിരംകോട് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് ആധാരം. ഉത്സവപ്പറമ്പിൽ പോലീസ് ഒരാളെ വലിച്ചുതാഴെയിട്ടപ്പോൾ അയാൾ തന്റെ മേലേക്ക് വീണത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത് എന്ന് അശ്വനി പറയുന്നു. തന്നെ ലാത്തികൊണ്ട് മർദിച്ചതായും മുഖത്ത് നേരിട്ട് പെപ്പർ സ്പ്രേ അടിച്ചതായും യുവതി ആരോപിച്ചു.
മർദനമേറ്റ അശ്വനി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ യുവതിയും ഭർത്താവും മദ്യപിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.
സംഭവത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്ന് ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. (KN)
For more details: The Indian Messenger



