ആവേശം വിതറാൻ കൊല്ലം പൂരം വ്യാഴാഴ്ച; ആശ്രാമം മൈതാനത്ത് വിസ്മയ കുടമാറ്റം.

കൊല്ലം: ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ കൊല്ലം നഗരം ഇനി പൂര ലഹരിയിലേക്ക്. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ കൊല്ലം പൂരം വ്യാഴാഴ്ച വൈകിട്ട് അരങ്ങേറും. താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും ആശ്രാമം മൈതാനത്ത് മുഖാമുഖം നിരക്കുന്നതോടെ പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റത്തിന് തുടക്കമാകും.
പൂരത്തിനായി ഇരുവിഭാഗങ്ങളിലുമായി 11 ആനകൾ വീതം അണിനിരക്കും. 15 സെറ്റ് വീതം വർണ്ണാഭമായ കുടകളാണ് ഓരോ വശത്തും ഉയർത്തുക. ഇത്തവണ കുടകളിൽ എന്തൊക്കെ വിസ്മയങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഇരുവിഭാഗവും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. മേളപ്രമാണിമാർ ഉൾപ്പെടെ 140-ഓളം വാദ്യകലാകാരന്മാർ പൂര മൈതാനത്ത് താളവിസ്മയം തീർക്കും. തൃക്കടവൂർ ശിവരാജുവാണ് ആശ്രാമം ക്ഷേത്രത്തിലെ തിടമ്പ് ഏറ്റുന്നത്.
പൂരത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പൂരം കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. വിജയചന്ദ്രൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും. പൂരദിവസം രാവിലെ മുതൽ 13 ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ എത്തും. ഉച്ചയ്ക്ക് ആനനീരാട്ടും ആനയൂട്ടും നടക്കും. തുടർന്ന് കടവൂർ അഖിലിന്റെ നേതൃത്വത്തിലുള്ള തിരുമുമ്പിൽ മേളവും കൊടിയിറക്കും നടക്കും. സുഗമമായ പൂരത്തിന് പോലീസ് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. (KN)
For more details: The Indian Messenger



