ബാലറ്റിലെ പേര് മാറ്റം പരിഗണിച്ചില്ല; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ വീണ്ടും ഹൈക്കോടതിയിലേക്ക്.

കൊച്ചി: ബാലറ്റിൽ തന്റെ പേര് മാറ്റണമെന്ന ആവശ്യം അധികൃതർ തള്ളിയതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. തിങ്കളാഴ്ച ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് നീക്കം. ബാലറ്റിൽ പേര് ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും, അപേക്ഷ നൽകാൻ വൈകി എന്ന കാരണത്താൽ വരണാധികാരി ഈ ആവശ്യം നിരസിക്കുകയായിരുന്നു.
കോടതി നിർദ്ദേശത്തിന് വരണാധികാരി പുല്ലുവിലയാണ് നൽകിയതെന്ന് അഞ്ജലി നായർ പ്രതികരിച്ചു. പേര് പുതുക്കാൻ അപേക്ഷ നൽകിയത് മാർച്ച് 31-നാണെന്നും എന്നാൽ അതിനുമുമ്പ് തന്നെ ഹോം വോട്ടിംഗ്, പോസ്റ്റൽ വോട്ട് നടപടികൾ ആരംഭിച്ചതിനാൽ പേര് മാറ്റാൻ കഴിയില്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്. ഇതോടെ ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് ‘അഞ്ജലി പി.വി.’ എന്ന് തന്നെ തുടരും.
മണ്ഡലത്തിൽ അഞ്ജലി എന്ന് പേരുള്ള മറ്റ് സ്ഥാനാർത്ഥികൾ ഇല്ലെന്നും ബാലറ്റിൽ പേരിനൊപ്പം ഫോട്ടോയും ചിഹ്നവും ഉള്ളതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരി അപേക്ഷ തള്ളിയത്. (KN)
For more details: The Indian Messenger



