പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക പ്രാർത്ഥന; ലോകത്ത് യുദ്ധം അവസാനിക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ.

തിരുവനന്തപുരം: സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം വിളിച്ചോതി ലോകമെങ്ങും ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി സംസ്ഥാനത്തെ വിവിധ പള്ളികളിൽ ശനിയാഴ്ച രാത്രി പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ കുർബാനയ്ക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ മുഖ്യകാർമികത്വം വഹിച്ചു.
ലോകം നിലവിൽ ഭയപ്പാടിലാണെന്നും യുദ്ധങ്ങൾ എല്ലാവരെയും ഒരുപോലെ വേദനിപ്പിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ലോകത്ത് നിന്ന് ഭീതി അകലാനും യുദ്ധങ്ങൾ അവസാനിക്കാനും ഈ ഉയിർപ്പ് തിരുനാളിൽ പ്രാർത്ഥിക്കാമെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ വിശ്വാസിയും സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആഹ്വാനം ചെയ്തു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ പ്രാർത്ഥനാ ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരും വോട്ട് പാഴാക്കരുത് എന്നും കൃത്യമായി വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പുതിയ നിയമങ്ങൾ വരുന്നതിനെക്കുറിച്ചും അവയുണ്ടാക്കുന്ന ആശങ്കകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. സഭയുടെ നേതൃത്വത്തിൽ ക്രൈസ്തവരല്ലാത്തവർക്ക് വേണ്ടി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (WN)
For more details: The Indian Messenger



