പി.എം ശ്രീ പദ്ധതി: യു.ഡി.എഫ് യോഗത്തിൽ വിയോജിപ്പ് അറിയിക്കാൻ മുസ്ലിം ലീഗ്.

ന്യൂഡൽഹി/തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന യു.ഡി.എഫ് യോഗത്തിൽ ശക്തമായ വിയോജിപ്പ് അറിയിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ മറുപടി കൂടി പുറത്തുവന്നതോടെ പദ്ധതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. വരുന്ന യു.ഡി.എഫ് യോഗത്തിൽ വിഷയത്തിലെ പാർട്ടി നിലപാട് കൃത്യമായി വ്യക്തമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ അണികൾക്കിടയിലടക്കം അത് കടുത്ത അതൃപ്തി ഉണ്ടാക്കുമെന്നും പാർട്ടി നിരീക്ഷിക്കുന്നു.
അതേസമയം, പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്തി വിഷയം കൂടുതൽ വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്. കേന്ദ്രത്തിന്റെ ഇടപെടൽ പാഠ്യപദ്ധതിയിൽ (സിലബസ്) ഉണ്ടായാൽ അതിനെ നിയമപരമായി നേരിടാനാണ് സർക്കാറിന്റെ തീരുമാനം.
പി.എം ശ്രീ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു നേരത്തെ യു.ഡി.എഫ് വാദിച്ചിരുന്നത്. തുടർന്ന് പദ്ധതിയുമായി മുന്നോട്ടുപോകാനും ഇരുന്നൂറോളം സ്കൂളുകൾ ഇതിനായി തിരഞ്ഞെടുക്കാനും ആലോചിച്ചിരുന്നു. എന്നാൽ, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് മുൻപ് പ്രഖ്യാപിച്ച ലീഗ് നേതാക്കൾക്കെതിരെ ഈ തീരുമാനത്തെ തുടർന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
അതേസമയം, പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പിന്മാറാമെന്നാണ് രാജ്യസഭയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും, ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി അറിയിച്ചു.
For more details: The Indian Messenger



