അട്ടപ്പാടിയിൽ ഇരട്ടക്കൊലപാതകം! ചാക്കിലെ എഴുത്ത് കേന്ദ്രീകരിച്ച് അന്വേഷണം; കൊല്ലപ്പെട്ടത് യുവതിയും കുഞ്ഞും.

അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്നു ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ മുപ്പതുവയസ്സോളം പ്രായമുള്ള യുവതിയുടെയും അഞ്ചു വയസ്സുള്ള പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തോളം പഴക്കമുണ്ടെന്നും വെള്ളത്തിൽ കിടന്നിരുന്നതായും ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ച പൊലീസ് ഇതര സംസ്ഥാന തൊഴിലാളിയായ ഭർത്താവിനെ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഒരു ഇതര സംസ്ഥാന തൊഴിലാളിയെയും കൂടെയുണ്ടായിരുന്ന യുവതിയെയും കുഞ്ഞിനെയും കണ്ടിരുന്നുവെന്നും ഇപ്പോൾ ഇവരെ കാണാനില്ലെന്നുമാണ് പ്രാഥമിക വിവരം.
കേരളത്തിലും തമിഴ്നാട്ടിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിൽ മൃതദേഹങ്ങൾ കണ്ടതും, ചാക്കിലെ എഴുത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയും അന്വേഷണത്തിൽ വഴിത്തിരിവായിട്ടുണ്ട്. മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്ത് മടക്കി കൈകാലുകൾ ചേർത്തുവെച്ച് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷമാണ് ചാക്കിലാക്കിയിരിക്കുന്നത്.
ഒരാൾക്ക് ഒറ്റയ്ക്ക് ഇത്രയും ക്രൂരമായ കൃത്യം ചെയ്യാൻ കഴിയില്ലെന്നും ഇതിനു പിന്നിൽ ഒന്നിലേറെപ്പേരുണ്ടെന്നുമാണ് പൊലീസിന്റെ ഉറച്ച നിഗമനം. തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചും ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്.
For more details: The Indian Messenger



