ലൈഫ് ഭവനപദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ ക്രമക്കേട്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ.

പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയിലെയും വീട് പുനരുദ്ധാരണ പദ്ധതിയിലെയും ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിലായി. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരിയായ റാണി ലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും സമാനമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടതോടെയാണ് സീതത്തോട് പഞ്ചായത്തിൽ സംശയം ഉയർന്നത്. തുടർന്ന് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്ന ആവശ്യം ഉയർന്നു. പഞ്ചായത്ത് സെക്രട്ടറി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് നടത്തിയ പരിശോധനയിലാണ് അരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയതെന്നാണ് വിവരം.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന റാണി ലക്ഷ്മി ഗുണഭോക്താക്കൾക്കായി അനുവദിച്ച ഫണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ മുമ്പ് ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിന് പുറമെ നിലവിൽ ജോലി ചെയ്തിരുന്ന തണ്ണിത്തോട് പഞ്ചായത്തിലും ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ചിറ്റാർ, തണ്ണിത്തോട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ കോന്നി മ്ലാന്തടത്തുള്ള റാണി ലക്ഷ്മിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇവർ മുമ്പ് ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും സമാനമായ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
For more details: The Indian Messenger



