പോത്തൻകോട് പോലീസ് സ്റ്റേഷനിൽ 15കാരിയുടെ പരാക്രമം: യുവാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം; പോലീസുകാർക്ക് മർദനം.

തിരുവനന്തപുരം: പോത്തൻകോട് പോലീസ് സ്റ്റേഷനിൽ 28കാരനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് 15 വയസ്സുകാരിയുടെ പരാക്രമം. എസ്.ഐയുടെ മുഖത്തടിക്കുകയും സ്റ്റേഷന് നേരെ കല്ലെറിയുകയും ചെയ്ത പെൺകുട്ടി അരമണിക്കൂറോളം പോലീസുകാരെ മുൾമുനയിൽ നിർത്തി. ഒടുവിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടി ലഹരിക്ക് അടിമയാണെന്നാണ് പോലീസിന്റെ സംശയം.
ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ബാറിന് സമീപത്തെ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങിനടന്ന റൗഡി ലിസ്റ്റിൽപെട്ട 28കാരനെ പോലീസ് പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്റ്റേഷനിലേക്ക് ഓടിയെത്തിയ പെൺകുട്ടി തന്റെ സുഹൃത്തിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു.
സംഭവസമയത്ത് സ്റ്റേഷനിൽ വനിതാ പോലീസുകാർ ഇല്ലാതിരുന്നതിനാൽ പെൺകുട്ടിയെ തടയാൻ കഴിഞ്ഞില്ല. ഇതിനിടയിൽ പെൺകുട്ടി എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. സ്ഥിതിഗതികൾ വഷളായതോടെ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ നിന്ന് വനിതാ പോലീസുകാരെ വരുത്തിയാണ് പെൺകുട്ടിയെ നിയന്ത്രിച്ചത്. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി പുലർച്ചെ രണ്ട് മണിയോടെ പെൺകുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
For more details: The Indian Messenger



