വടക്കൻ ഇറാഖിലെ വൻകിട ഇന്ധന സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; 20 പേർക്ക് പരിക്ക്.

ബാഗ്ദാദ്: വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള സുലൈമാനിയക്ക് സമീപമുള്ള പ്രമുഖ ഇന്ധന സംഭരണ കേന്ദ്രത്തിൽ തിങ്കളാഴ്ച വൈകിട്ടോടെ വൻ തീപിടിത്തം. അപകടത്തിൽ കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് സ്ഫോടനമുണ്ടായത്. വൻ തീജ്വാലകളും കറുത്ത പുകപടലങ്ങളും ആകാശത്തേക്ക് ഉയർന്നത് ഭീതി പരത്തി.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ 20 ഓളം പേരുടെ പരിക്ക് ഗുരുതരമല്ലെങ്കിലും ചിലർക്ക് പൊള്ളലേറ്റതിനെ തുടർന്ന് വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമായി വന്നു.
ഇന്ധനച്ചോർച്ചയെ തുടർന്ന് അതിവേഗം പടർന്നുപിടിച്ച തീയിൽ 30 ലക്ഷത്തിലധികം ലിറ്റർ ഇന്ധനം കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന 34 പെട്രോൾ ടാങ്കറുകൾക്കും 4 ഗ്യാസ്-ഓയിൽ ടാങ്കറുകൾക്കും തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ചു.
പ്രാഥമിക ഇന്ധനച്ചോർച്ചയിലേക്കും തുടർന്നുള്ള സ്ഫോടനങ്ങളിലേക്കും നയിച്ച കാരണം പോലീസ് അന്വേഷിച്ചു വരികയാണ്.
സിവിൽ ഡിഫൻസും എമർജൻസി ജീവനക്കാരും രാത്രി മുഴുവൻ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചതായി സുലൈമാനിയ ഡെപ്യൂട്ടി ഗവർണർ ഷാഹോ ഉസ്മാൻ സ്ഥിരീകരിച്ചു.
സംഭരണ കേന്ദ്രത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും പ്രാദേശിക ഇന്ധന വിതരണത്തെ ബാധിക്കില്ലെന്നും പെട്രോൾ വില വർദ്ധനവിന് ഇടയാക്കില്ലെന്നും മാർക്കറ്റ് ഭാരവാഹികളും വെയർഹൗസ് ഉടമയും വ്യക്തമാക്കി.
For more details: The Indian Messenger



