നിതിൻ രാജിന്റെ മരണം: ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവ്; കണ്ണൂർ സിറ്റി പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ഉൾപ്പെടെ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കണ്ണൂർ സിറ്റി പോലീസ് മേധാവിയോട് കമ്മീഷൻ നിർദ്ദേശിച്ചത്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം ആനമങ്ങാട് സ്വദേശിയായ നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെ അധ്യാപകർക്കെതിരെ പിതാവ് രാജൻ ഗുരുതരമായ പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്. നിതിന്റെ ജാതിയെയും നിറത്തെയും കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയെയും പരിഹസിച്ച് അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചിരുന്നതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം അധിക്ഷേപങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിതിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നിതിന്റെ മൃതദേഹം ഉഴുമലയ്ക്കലെ വീട്ടിലെത്തിക്കും. തുടർന്നായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. (KN)
For more details: The Indian Messenger



