യുഎസ് യുദ്ധക്കപ്പൽ ജെറാൾഡ് ഫോർഡ് ചെങ്കടലിൽ; ഹോർമുസ് അടച്ചിടുമെന്ന് ഇറാൻ.

വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിക്കൊണ്ട് അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ് ചെങ്കടലിൽ എത്തിയതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ കടലിൽ നിന്ന് ചെങ്കടലിലേക്ക് കപ്പൽ മാറിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിലവിലെ വെടിനിർത്തൽ നീട്ടിയില്ലെങ്കിൽ ഇറാനെതിരായ സൈനിക നീക്കങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
അമേരിക്കയുടെ നടപടികൾക്ക് ഇറാനിയൻ വംശജരിൽ നിന്നും ലഭിക്കുന്ന പിന്തുണ വ്യക്തമാക്കുന്ന വീഡിയോകൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. “ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ” എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് ചിത്രങ്ങൾ പങ്കുവെച്ചത്. എന്നാൽ, ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകി. മേഖലയിൽ മൈൻ നീക്കം ചെയ്യുന്നതടക്കമുള്ള അമേരിക്കയുടെ ഏതൊരു നീക്കവും വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്നും സൈനികമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള ഉപരോധം തുടരുകയാണെന്നും ഇതുവഴിയുള്ള ഇറാന്റെ സമുദ്ര വ്യാപാരം പൂർണ്ണമായും നിലച്ചതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ്എസ് റഷ്മോർ എന്ന കപ്പൽ അറബിക്കടലിൽ ഉപരോധം നിരീക്ഷിക്കുന്നുണ്ട്. അതേസമയം, തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും നേരിട്ടുള്ള ചർച്ചകൾക്ക് ഇപ്പോൾ താല്പര്യമില്ലെന്നും ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ പുതിയ നിയമങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ ഏതൊരു ചർച്ചയ്ക്കും തയ്യാറാവൂ എന്ന കർശന നിലപാടിലാണ് ഇറാൻ. (Iranintl)
For more details: The Indian Messenger



