‘സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം’; കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം.

പത്തനംതിട്ട: സിപിഎം കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം. കോന്നിയിലെ പൊതുസമ്മേളനത്തിൽ ‘വീട്ടിൽ പോയി ചോദിക്കാൻ’ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്താകെ വലിയ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ഇതുമൂലം ഒരു ബൂത്തിൽ കുറഞ്ഞത് 20 വോട്ട് വീതമെങ്കിലും സംസ്ഥാനത്താകെ നഷ്ടമായെന്നാണ് യോഗത്തിൽ ഉയർന്ന വിലയിരുത്തൽ.
എം വി ഗോവിന്ദൻ ഭാര്യക്ക് തളിപ്പറമ്പ് സീറ്റ് വാങ്ങി നൽകുകയായിരുന്നു. എന്നാൽ പാർട്ടിയെ മറന്നുള്ള ഈ നടപടി സംസ്ഥാനത്താകെ എണ്ണമറ്റ സീറ്റുകൾ നഷ്ടമാക്കി. കോന്നിയിൽ കെ യു ജനീഷ് കുമാർ കഷ്ടിച്ചാണ് കടന്നുകൂടിയത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരാഴ്ച കൂടി സമയം കിട്ടിയിരുന്നെങ്കിൽ 15,000 വോട്ടുകൾക്ക് അദ്ദേഹം തോൽക്കുമായിരുന്നു.
അങ്ങനെയെങ്കിൽ പത്തനംതിട്ട ജില്ലയിൽ എൽഡിഎഫ് സമ്പൂർണ്ണ പരാജയം നേരിടേണ്ടി വരുമായിരുന്നുവെന്നും അതിനാൽ സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്നും വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാനത്താകെ എം വി ഗോവിന്ദനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
(With inputs from MN)
For more details: The Indian Messenger



