മെഹ്ബൂബ മൂഫ്തി ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അബദ്ധം സംഭവിച്ചതാകാം, മനഃപൂർവ്വമാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുള്ള

ജമ്മു: പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മൂഫ്തി ദേശീയ പതാക തലകീഴായി പിടിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങളെ ലഘൂകരിച്ച് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ഇത് മനഃപൂർവ്വം ചെയ്തതാണെന്ന് കരുതാനാകില്ലെന്നും അറിയാതെ സംഭവിച്ച അബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി ശ്രീനഗറിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ മുൻ മുഖ്യമന്ത്രി കൂടിയായ മെഹ്ബൂബ മൂഫ്തി ദേശീയ പതാക തലകീഴായി പിടിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
2019 ഓഗസ്റ്റിൽ ജമ്മു കാശ്മീരിന്റെ പ്രത്യേക സ്വയംഭരണ പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370, 35-എ എന്നിവ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പി.ഡി.പി ഓഫീസിന് മുന്നിൽ മെഹ്ബൂബ മൂഫ്തിയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ധർണ സംഘടിപ്പിച്ചിരുന്നു.
പൂഞ്ച് ജില്ലയിലെ പ്രളയബാധിത പ്രദേശമായ സുരൻകോട്ട് തഹസിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഉമർ അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരാൾ ദേശീയ പതാക മനഃപൂർവ്വം തലകീഴായി പ്രദർശിപ്പിക്കുമെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയില്ലെന്ന് അബ്ദുള്ള പറഞ്ഞു.
For more details: The Indian Messenger



