കെഎസ്ആർടിസി ബസിന് നേരെയുണ്ടായ മുട്ടയേറ് കൊള്ളശ്രമമെന്ന് സംശയം; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കാസർഗോഡ്: ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ കർണാടകയിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതർ മുട്ടയെറിഞ്ഞത്. വണ്ടി അപായപ്പെടുത്തി കൊള്ളയടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സംശയം. വണ്ടി നിർത്താതെ ആളും വെളിച്ചവും ഉള്ള സ്ഥലം വരെ ഓടിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡ്രൈവർ പറയുന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ ഡ്രൈവർ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കർണാടകയിലെ ബിദാദിയിൽ വച്ചാണ് സൂപ്പർ ഡീലക്സ് ബസിന് നേരെ അക്രമികൾ മുട്ടയെറിഞ്ഞത്. ഗ്ലാസിലെ മുട്ട അഴുക്ക് മാറ്റി കാഴ്ച വ്യക്തമാക്കാൻ വൈപ്പർ ഇടാതെ വണ്ടിയോടിച്ച് പോയതാണ് രക്ഷയായതെന്നാണ് സുരേഷ് പറയുന്നത്.
ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെ വച്ചായിരുന്നു ആക്രമണം നടന്നത്. വിജനമായ ആ സ്ഥലത്ത് ബസ് നിർത്തുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതുകൊണ്ടാണ് വണ്ടി നിർത്തുവാൻ തയ്യാറാകാതെ മുന്നോട്ട് ഓടിച്ചു പോയത്. അഞ്ച് പേർ അടങ്ങുന്ന സംഘമാണ് ബസിന് നേരെ മുട്ടയെറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട അതേ സ്ഥലത്തു വച്ചു തന്നെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംഭവത്തിൽ ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
For more details: The Indian Messenger



