കൊല്ലപ്പെട്ടത് 23 കശ്മീരി പണ്ഡിറ്റുകൾ; 1998 ലെ വന്ധാമ കൂട്ടക്കൊല കേസ് പുനഃരന്വേഷിക്കുന്നു.

കശ്മീർ താഴ്‌വരയെ നടുക്കിയ 1998-ലെ വന്ധാമ കൂട്ടക്കൊലക്കേസിൽ ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം പുനരാരംഭിച്ചു. താഴ്‌വരയിൽ ഭീകരവാദം ശക്തമായിരുന്ന കാലത്ത് കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടു നടന്ന കൊലപാതകങ്ങളിലെ പഴയ കേസുകൾ വീണ്ടും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
1998 ജനുവരി 25ന് റിപ്പബ്ലിക് ദിനത്തിന്റെ തലേന്നും റമസാനിലെ പവിത്രമായ രാവിലുമാണ് ഗന്ദർബാൽ ജില്ലയിലെ വന്ധാമ ഗ്രാമത്തിൽ കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾക്ക് നേരെ ഭീകരാക്രമണം നടന്നത്. വീടുകളിൽ അതിക്രമിച്ചുകയറിയ ഭീകരർ 9 സ്ത്രീകളും 4 കുട്ടികളുമടക്കം 23 പേരെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേസിൽ വ്യക്തമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
കേസന്വേഷണം ഊർജിതമാക്കിയതിന്റെ ഭാഗമായി വന്ധാമ കൂട്ടക്കൊല, കശ്മീരി പണ്ഡിറ്റ് നേതാവ് ടികാ ലാൽ തപ്ലുവിന്റെ വധം എന്നിവയുമായി ബന്ധപ്പെട്ട് താഴ്‌വരയിലെ വിവിധയിടങ്ങളിൽ എസ്‌ഐഎ റെയ്ഡുകൾ നടത്തി. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഭീകരരെയും അവർക്ക് ഒത്താശ ചെയ്ത കൂട്ടാളികളെയും കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
For more details: The Indian Messenger



