മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ മലയാളി വിദ്യാർഥിനി മരിച്ചു; മാനേജ്മെന്റിനെതിരെ കുടുംബം.

മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ മലയാളി വിദ്യാർഥിനി മരിച്ചു.
നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി (21) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോളേജിലെ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു.
കോളേജ് അധികൃതരുടെയും അധ്യാപകരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.
കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് കഴിഞ്ഞദിവസം അൻസിജി താഴേക്ക് ചാടിയത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആദ്യം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ ഏതാനും മാസങ്ങൾക്ക് മുൻപ് അൻസിജി ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.
തുടർന്ന് സമരം ചെയ്ത വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ഇവർ പുറത്തെ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിച്ച് പഠിച്ചു വരികയുമായിരുന്നു. ഇതിന് ശേഷവും അധ്യാപകരും മാനേജ്മെന്റും വിദ്യാർഥികളെ മാനസികമായി ഉപദ്രവിച്ചിരുന്നതായി രക്ഷിതാക്കൾ കരുങ്കൽ പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
For more details: The Indian Messenger



