INDIA NEWSTOP NEWS

ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; കേസെടുത്ത് പൊലീസ്.

Sponsored

പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത്. പല ജില്ലകളിൽ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്. 5000 മുതൽ പതിനായിരം രൂപ വരെയാണ് പലരിൽ നിന്നായി തട്ടിയെടുത്തത്. കൊല്ലം സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് ഇന്ന് ക്ഷേത്രത്തിലെത്തി കബളിപ്പിക്കപ്പെട്ടത്.

ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ വിപിൻ ദാസ് എന്ന ആൾ സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകും. താല്പര്യം അറിയിക്കുന്നവരുമായി ചാറ്റ് ചെയ്യും. വള്ളസദ്യയും താമസവും ഉൾപ്പെടെ എല്ലാം ആറന്മുളയിൽ ഒരുക്കി നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ പണം വാങ്ങിയശേഷം പിന്നീട് ആളുകൾ ക്ഷേത്രത്തിലെത്തുമ്പോൾ ഇയാളെ ഫോണിൽ ലഭ്യമാകില്ല.

പല ജില്ലകളിൽ നിന്നുള്ള ആളുകൾ കഴിഞ്ഞ കുറെ ദിവസമായി തട്ടിപ്പിനിരയാവുകയാണ്. ആദ്യം ലഭിച്ച പരാതികളിൽ ഒന്നിലാണ് ആറന്മുള പൊലീസ് ഇപ്പോൾ കേസെടുത്തത്. കൂടുതൽ പരാതികൾ പൊലീസിന്റെ പക്കലുണ്ട്. ശക്തമായ നടപടി വേണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു.

Sponsored

ആറന്മുള ക്ഷേത്രത്തിൽ നിന്ന് മൂന്ന് രീതിയിലാണ് വള്ളസദ്യ ലഭ്യമാകുന്നത്. ഒന്ന് വഴിപാട് ബുക്ക് ചെയ്ത ആളുകൾ വഴി സദ്യ കഴിക്കാം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ആണ് മറ്റൊരു വഴി. അല്ലെങ്കിൽ പള്ളിയോട സേവാസംഘം നൽകുന്ന സ്പെഷ്യൽ പാസ് വഴി സദ്യ ലഭ്യമാകും. സീസൺ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ സ്പെഷ്യൽ പാസ് പൂർണമായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ചുള്ള തട്ടിപ്പ്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button