പിണറായിയുടെ പരസ്യ നിലപാടുകളിൽ സി.പി.എമ്മിൽ ഭിന്നത രൂക്ഷം; തുറന്ന പോരുമായി തോമസ് ഐസക്.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാർട്ടിയല്ല, ജനങ്ങൾക്ക് സംഭവിച്ച തെറ്റാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരസ്യ പ്രസ്താവനയ്ക്കെതിരെ സി.പി.എമ്മിൽ തുറന്ന പോര്. പിണറായിയുടെ വാദങ്ങളെ പൂർണ്ണമായി തള്ളി മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടിയിലെ ആഭ്യന്തര ഭിന്നത മറനീക്കി പുറത്തുവന്നു.
ആലപ്പുഴ വള്ളികുന്നത്തു നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തോമസ് ഐസക് സംസ്ഥാന നേതൃത്വത്തെയും പിണറായിയുടെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ചത്. തോൽവി ജനങ്ങൾ നൽകിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ ആണെന്ന് തുറന്നുസമ്മതിച്ച അദ്ദേഹം, പത്തു വർഷം ഭരിച്ചപ്പോൾ ചില പ്രവർത്തകർക്ക് അഹങ്കാരം കൂടിയെന്നും, എന്തും ചെയ്യാമെന്ന ഭാവമാണ് തോൽവിക്ക് വഴിവെച്ചതെന്നും വിമർശിച്ചു. സഹകരണ ബാങ്കുകളിലെ അഴിമതി, അനാവശ്യ പ്രസ്താവനകൾ, ജനവികാരം മാനിക്കാത്ത സ്ഥാനാർത്ഥി നിർണ്ണയം എന്നിവ തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബി.ജെ.പി ഡീൽ ആരോപണങ്ങൾ പോലും ചില നേതാക്കളുടെ വർത്തമാനങ്ങൾ കാരണമാണ് ജനങ്ങൾ വിശ്വസിച്ചതെന്ന് കുറ്റപ്പെടുത്തി.
സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ തോൽവിയെക്കുറിച്ചുള്ള ചർച്ചകൾ കണ്ണൂർ വിഭാഗം പരിമിതപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് തോമസ് ഐസക്കിന്റെ ഈ കടന്നാക്രമണം. തിരുവനന്തപുരത്ത് സമാപിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും, സി.പി.ഐയുമായി നിലനിൽക്കുന്ന പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ തർക്കവും പിണറായിയുടെ ഏകപക്ഷീയ നിലപാടുകളും വലിയ തർക്കങ്ങൾക്ക് വഴിമരുന്നിടും.
For more details: The Indian Messenger



