കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിനായി തിരച്ചിൽ ഊർജ്ജിതം; കന്നേറ്റി കായലിൽ എൻ.ഡി.ആർ.എഫ് സംഘം പരിശോധന നടത്തുന്നു.

കരുനാഗപ്പള്ളി: പടനായർകുളങ്ങര സൗത്ത് സ്വദേശി ബിൻ നൗഷാദിന്റെ മകൻ ബിലാലിനെ (12) കാണാതായ സംഭവത്തിൽ നാടൊട്ടുക്ക് തിരച്ചിൽ തുടരുന്നു. കന്നേറ്റി കായലിന് സമീപമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് കായലിൽ എൻ.ഡി.ആർ.എഫിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.
കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ ബിലാൽ. ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം കുട്ടി സുഹൃത്തുക്കൾക്കൊപ്പം കളിക്കാനായി പുറത്തേക്ക് പോവുകയായിരുന്നു. എന്നാൽ വൈകിട്ട് ആറുമണി കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താതിരുന്നതോടെയാണ് പിതാവ് നൗഷാദ് പ്രദേശത്ത് അന്വേഷണം തുടങ്ങിയത്.
തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബിലാലിന്റെ സൈക്കിളും ധരിച്ചിരുന്ന ജഴ്സിയും കന്നേറ്റി കായലിന് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇതിനിടെ ബിലാൽ സുഹൃത്തിനൊപ്പം സൈക്കിളിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ കായൽക്കരയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി നഗരസഭ റോഡരികിൽ സ്ഥാപിച്ച വിവിധ സിസിടിവി ക്യാമറകളിലും ബിലാലിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കായലിൽ വീണതാണോ എന്ന സംശയത്തിൽ നിലവിൽ എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ കായലിൽ വ്യാപകമായ തിരച്ചിൽ പുരോഗമിക്കുകയാണ്.
For more details: The Indian Messenger



