ചരിത്രം കുറിച്ച് ആർട്ടെമിസ് 2; ചന്ദ്രനെ വലംവെച്ചുള്ള നാസയുടെ മനുഷ്യദൗത്യം വിജയം; പേടകം പസഫിക് സമുദ്രത്തിൽ ഇറങ്ങി

വാഷിംഗ്ടൺ: ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടങ്ങിവരവ് വിളംബരം ചെയ്തുകൊണ്ട് നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയായി. പത്തുദിവസം നീണ്ടുനിന്ന ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം നാല് ബഹിരാകാശ സഞ്ചാരികളടങ്ങിയ ഒറിയോൺ പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:37-ഓടെ കാലിഫോർണിയ തീരത്താണ് പേടകം പതിച്ചത്.
അമ്പതിലേറെ വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനെ വലംവെച്ച് തിരിച്ചെത്തിയ ഈ ദൗത്യം ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു നാഴികക്കല്ലാണ്. റീ-എൻട്രി സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ ആശയവിനിമയ സംവിധാനങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അതീവ കൃത്യതയോടെയാണ് പേടകം സമുദ്രത്തിലിറങ്ങിയത്.
അമേരിക്കൻ സഞ്ചാരികളായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, കനേഡിയൻ സഞ്ചാരി ജെറമി ഹാൻസൺ എന്നിവരാണ് ഈ ചരിത്രയാത്രയുടെ ഭാഗമായത്. നാല് പേരും പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് നാസ അറിയിച്ചു. ചന്ദ്രോപരിതലത്തിൽ മനുഷ്യനെ ഇറക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ വിജയമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. (WN)
For more details: The Indian Messenger



