തമിഴ്‌നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി.

പാലക്കാട്: തമിഴ്‌നാട് ആളിയാർ ഡാമിലെ കനാലിൽ കാട്ടാനയുടെ ജഢം കണ്ടെത്തി. കേരളത്തിലെ ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നെല്ലിയാമ്പതിയിലെ ‘ചില്ലിക്കൊമ്പന്റെ’ ജഢമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാലിനാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിൽ ചില്ലിക്കൊമ്പന്‍ ഒഴുക്കിൽപ്പെട്ടത്. വിവരം ലഭിച്ച തമിഴ്‌നാട് ജലസേചന വകുപ്പ് കനാലിലെ ജലപ്രവാഹം കുറയ്ക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിച്ചെങ്കിലും കാട്ടാനയെ രക്ഷിക്കാനായില്ല. ഒടുവിൽ ആറരയോടെ ആനയുടെ ജഢം തിരുമൂർത്തി മംഗലം ഡാം പരിസരത്തെ കരയിൽ കണ്ടെത്തുകയായിരുന്നു.
ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈറത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ആനയ്ക്ക് നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ടത്. ഇടയ്ക്കിടെ നെല്ലിയാമ്പതിയിലെ ജനവാസമേഖലയിൽ ഇറങ്ങാറുണ്ടെങ്കിലും നാട്ടുകാർക്ക് കാര്യമായ പ്രശ്നങ്ങളോ പ്രയാസമോ ഈ കൊമ്പൻ സൃഷ്ടിക്കാറില്ലായിരുന്നു. അതിനാൽ തന്നെ നെല്ലിയാമ്പതിക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ചില്ലിക്കൊമ്പൻ. ഉടുമലയിലെ വനപാലകർ ആനയുടെ ജഢം പ്രദേശത്ത് തന്നെ സംസ്കരിക്കും.
(With inputs from MN)
For more details: The Indian Messenger



