പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരരുത്; സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനം.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനം. പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനത്ത് തുടരരുതെന്നാണ് യോഗത്തിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത്. വളരെ ചുരുങ്ങിയ അംഗങ്ങളുള്ള പ്രതിപക്ഷ നിരയിലിരുന്ന് ഭരണപക്ഷത്തിന്റെ നീക്കങ്ങളെ ശക്തമായി എതിർക്കാനും തുടർപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും അദ്ദേഹത്തിന് സാധിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് അംഗങ്ങൾ പങ്കുവെച്ചു. പിണറായി പ്രതിപക്ഷ നേതാവായി തുടരുന്നത് പാർട്ടിക്ക് വലിയ രീതിയിൽ ക്ഷീണം ഉണ്ടാക്കുമെന്നും, അതിനാൽ അദ്ദേഹത്തെ മാറ്റി പകരം മറ്റൊരാളെ നേതൃസ്ഥാനത്തേക്ക് എത്തിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. സംസ്ഥാന സെക്രട്ടറി നടത്തിയ പല പ്രസ്താവനകളും ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാത്തതായിരുന്നു എന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. പാർട്ടിയിൽ അടിമുടി തിരുത്തലുകൾ ഉണ്ടാവണം. നിലവിലെ രീതിയുമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ പാർട്ടിക്ക് ഇനി അധികാരത്തിലേക്ക് ഒരു മടങ്ങിവരവ് കടുപ്പമായിരിക്കും. അതിനാൽ സംസ്ഥാന കമ്മിറ്റി അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വി.എൻ വാസവൻ, സജി ചെറിയാൻ, സി.എസ് സുജാത, തോമസ് ഐസക് എന്നിവർ മേൽഘടകങ്ങളിൽ നിന്ന് ഈ യോഗത്തിൽ പങ്കെടുത്തു.
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ ഉയർത്തിയ വെല്ലുവിളികളെ നേരിടുന്നതിൽ പാർട്ടി പൂർണ്ണമായി പരാജയപ്പെട്ടതായും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. പാർട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യസമയത്ത് മറുപടി നൽകാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. പാർട്ടിയുടെ ശക്തമായ കോട്ടകളിൽ പോലും ജി. സുധാകരനെ പ്രതിരോധിക്കാൻ സാധിച്ചില്ല എന്നത് വലിയ വീഴ്ചയാണ്. രണ്ടു വർഷം മുൻപേ തന്നെ സുധാകരൻ പാർട്ടിയെ പരസ്യമായി ആക്രമിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹം സ്വയം പാർട്ടി വിട്ട് ഇറങ്ങിപ്പോകുന്നതിന് മുൻപ് തന്നെ അദ്ദേഹത്തെ പുറത്താക്കണമായിരുന്നു എന്നും യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. (With input from MN)
For more details: The Indian Messenger



