പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ; അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും.

വാഷിംഗ്ടൺ: അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളെ പൂർണ്ണമായി പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യയിൽ വീണ്ടും ശക്തമായ വ്യോമാക്രമണങ്ങൾ. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈലാക്രമണമുണ്ടായി. ഇതിന് മറുപടിയായി ഇറാന്റെ തീരദേശ നഗരമായ ഗെരുക്, തന്ത്രപ്രധാനമായ ക്യൂഷം ദ്വീപ് എന്നിവിടങ്ങളിൽ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തി.
ഈ അടിയന്തര സാഹചര്യത്തിലും സമാധാന ചർച്ചകൾ അതിവേഗം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. എന്നാൽ, ലെബനോനെതിരെയുള്ള ആക്രമണം തുടർന്നാൽ ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലെബനോന് രാജ്യം പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായും ഗാലിബാഫ് കൂട്ടിച്ചേർത്തു.
അതിനിടെ, ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഹിസ്ബുല്ല പ്രതിനിധികളുമായും താൻ സംസാരിച്ചെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷവും ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ ശക്തമായ ആക്രമണമുണ്ടായി. ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഹിസ്ബുള്ള പൂർണ്ണമായി തള്ളി. വടക്കൻ ഇസ്രായേലിലേക്ക് മിസൈലുകൾ അയച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ലെബനോനിൽ നിന്ന് വിക്ഷേപിച്ച രണ്ട് മിസൈലുകൾ തടഞ്ഞതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചു. അതേസമയം ഇസ്രായേൽ സൈന്യം തങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും ഹിസ്ബുള്ള പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Short Brief
The Middle East conflict has escalated with Iran launching missile strikes on US military bases in Kuwait, prompting US retaliatory strikes on Iran’s coastal city of Geruk and Qeshm Island. While US President Donald Trump stated that peace talks will continue, Iran threatened to withdraw if attacks on Lebanon persist. Despite Trump’s claims of a ceasefire agreement between Israel and Hezbollah, the group rejected the claim and continued missile strikes into northern Israel.
(With inputs from WN)
For more details: The Indian Messenger



