ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ; ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

തിരുവനന്തപുരം: കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. നടന്ന തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ എതിർസ്ഥാനാർത്ഥിയായ സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നു. സ്പീക്കർ അടക്കം സഭയിലെ നാലുപേർ വോട്ട് രേഖപ്പെടുത്തിയില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ, സി.കെ. ഹരീന്ദ്രൻ എന്നിവരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ ആശംസകൾ നേർന്നു. നീണ്ട 31 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് ഒരു വനിത എത്തുന്നത് എന്ന സവിശേഷതയും ഇതിനുണ്ട്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയത്തിന്റെ അവതരണവും അതുസംബന്ധിച്ച ചർച്ചകളും ഇന്ന് സഭയിൽ ആരംഭിക്കും. എം. വിൻസെന്റാണ് സഭയിൽ നന്ദിപ്രമേയം അവതരിപ്പിക്കുക. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക നിലപാട് റവന്യൂ മന്ത്രി ഇന്ന് നിയമസഭയിൽ വ്യക്തമാക്കും. നന്ദി പ്രമേയത്തിന്മേൽ ചർച്ച നടക്കുന്ന മൂന്ന് ദിവസങ്ങളിലും സഭയിൽ ചോദ്യോത്തര വേള ഉണ്ടായിരിക്കുന്നതല്ല.
പതിനാറാം നിയമസഭയുടെ ആദ്യ അടിയന്തര പ്രമേയമായി സംസ്ഥാനത്തെ കടുത്ത വിലക്കയറ്റ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പിണറായി വിജയന്റെ വാടകവീട്ടിൽ നടന്ന ഇ.ഡി റെയ്ഡ് മുതൽ വന്ദേമാതരം വരെയുള്ള സമീപകാല വിവാദങ്ങൾ ചർച്ചയിൽ ഉടനീളം ഉയർന്നുവരും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കാതിരുന്ന സംസ്ഥാന സർക്കാർ, ആർ.എസ്.എസിന് മുന്നിൽ പൂർണ്ണമായി വഴങ്ങിയെന്ന കടുത്ത ആരോപണമായിരിക്കും പ്രതിപക്ഷം സഭയിൽ ഉയർത്തുക.
Short Brief
Congress leader Shanimol Usman has been elected as the Deputy Speaker of the 16th Kerala Legislative Assembly, securing 99 votes against CPI’s Muhammad Muhsin, who got 34 votes. The three BJP MLAs, along with three others, did not cast their votes. This marks the return of a female Deputy Speaker to the state assembly after 31 years. Meanwhile, the opposition plans to corner the government during the Governor’s address discussion over price hikes and alleged bowing before the RSS.
(With inputs from MN)
For more details: The Indian Messenger



