ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന് മർദ്ദനം.

ശാസ്താംകോട്ട: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന് ക്രൂരമർദ്ദനത്തിൽ ഗുരുതര പരിക്ക്. ശാസ്താംകോട്ട സെക്ഷനിലെ ജീവനക്കാരനായ മനക്കര മുകുളുംപുറത്ത് വി. സുരേന്ദ്ര(54)നാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.30നാണ് അക്രമം. വൈദ്യുതി ചാർജ് കുടിശിക മൂലം ലൈൻ കട്ട് ചെയ്യാനെത്തിയ തന്നെ പള്ളിശ്ശേരിക്കൽ സ്വദേശിയായ മുൻ പഞ്ചായത്ത് അംഗം എസ്. എ. നിസാറും കുടുംബവും ചേർന്ന് മർദ്ദിച്ചതായി സുരേന്ദ്രൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കിൽ നിന്നും താഴേക്കു വലിച്ചിട്ട് മർദ്ദിച്ചതായി ഒപ്പമുണ്ടായിരുന്ന ലൈൻമാനും മൊഴി നൽകി.
മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ സുരേന്ദ്രനെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ശാസ്താംകോട്ട ടൗണിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. എസ്. എ. നിസാറിനെതിരെ പൊലീസ് കേസെടുത്തു.
For more details: The Indian Messenger



