ഭക്ഷ്യവിഷബാധ കേസുകൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണം: ആരോഗ്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു.

ദോഹ, ഖത്തർ: സംശയമുള്ളതോ സ്ഥിരീകരിച്ചതോ ആയ ഭക്ഷ്യവിഷബാധ (ഭക്ഷ്യജന്യ രോഗങ്ങൾ) കേസുകൾ കണ്ടെത്തി 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ഓർമ്മപ്പെടുത്തൽ നൽകിക്കൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) സർക്കുലർ പുറപ്പെടുവിച്ചു.
മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സംവിധാമായ ‘സേവ്സ്’ (SAVES) വഴിയുള്ള തത്സമയ റിപ്പോർട്ടിംഗ്, രോഗവ്യാപനം തടയുന്നതിനും രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യവും സമൂഹത്തിന്റെ സുരക്ഷയും സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾക്ക് അടിയന്തര തടസ്സനിവാരണ-പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന അടിസ്ഥാന ഘടകമാണെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും ആരോഗ്യ പ്രവർത്തകരും ആവശ്യമായ എല്ലാ എപ്പിഡെമിയോളജിക്കൽ, ക്ലിനിക്കൽ വിവരങ്ങളും ‘സേവ്സ്’ (SAVES) പ്ലാറ്റ്ഫോം വഴി സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ എപ്പിഡെമിയോളജിക്കൽ അന്വേഷണ വേളകളിൽ ആവശ്യാനുസരണം സർവൈലൻസ്, ദ്രുത പ്രതികരണ സംഘങ്ങളുമായി (rapid response teams) പൂർണ്ണമായി സഹകരിക്കുകയും വേണം.
സർക്കുലറിനൊപ്പം നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശ രേഖ എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും പരിശോധിക്കണമെന്നും സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരിലേക്കും ഇത് എത്തിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
“ഖത്തർ സ്റ്റേറ്റിൽ നിലവിലുള്ള നിയമങ്ങൾ, നയങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയ്ക്കനുസൃതമായി പകർച്ചവ്യാധി റിപ്പോർട്ടിംഗ് ആവശ്യകതകൾ പൂർണ്ണമായി പാലിക്കാൻ എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളോടും ആരോഗ്യ പ്രവർത്തകരോടും പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും അഭ്യർത്ഥിക്കുന്നു,” 2026 ഓഗസ്റ്റ് 4 ചൊവ്വാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
പകർച്ചവ്യാധി റിപ്പോർട്ടിംഗ് നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
For more details: The Indian Messenger



