3.20 മണിക്കൂർ കൊണ്ട് തിരുവനന്തപുരം – കണ്ണൂർ യാത്ര; ഇ. ശ്രീധരന്റെ അതിവേഗ പാത യാഥാർഥ്യമാകുമോ? ഇടക്കാല പദ്ധതിരേഖ ഉടൻ.

കൊച്ചി: സിൽവർ ലൈൻ പദ്ധതി പുതിയ സർക്കാർ റദ്ദാക്കിയതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായി മെട്രോമാൻ ഇ. ശ്രീധരൻ രംഗത്ത്. താൻ മുന്നോട്ട് വെച്ച തിരുവനന്തപുരം – കണ്ണൂർ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹം. വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കാൻ സമയമെടുക്കുമെന്നതിനാലാണ് അദ്ദേഹം ഇപ്പോൾ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ 465 കിലോമീറ്റർ നീളുന്ന അതിവേഗ പാതയാണ് ഇ. ശ്രീധരൻ വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ഈ അതിവേഗ പാതയ്ക്ക് 465 കിലോമീറ്റർ ദൂരമാണുള്ളത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയുന്ന ട്രെയിനുകൾക്ക് വെറും മൂന്നുമണിക്കൂർ 20 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ എത്താൻ കഴിയുമെന്നാണ് ഇ. ശ്രീധരൻ പറയുന്നത്. ഇടക്കാല പദ്ധതിരേഖ സമർപ്പിച്ചു കഴിഞ്ഞാൽ, കേന്ദ്ര സർക്കാർ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയേക്കും. അങ്ങനെ വന്നാൽ സംസ്ഥാന സർക്കാർ താനുമായി കൂടിയാലോചന നടത്തുമെന്ന പ്രതീക്ഷയിലാണ് ഇ. ശ്രീധരനെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. പദ്ധതി പൂർത്തിയായാൽ ദിനംപ്രതി അഞ്ച് ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകുമെന്ന് ഇ. ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു.
(With inputs from MN)
For more details: The Indian Messenger



