GULF & FOREIGN NEWSINDIA NEWSTOP NEWS

ഡൽഹി പ്രഖ്യാപനത്തിൽ 10 പ്രധാന തീരുമാനങ്ങൾ ഉൾപ്പെടുത്തും; മോദി-ഷി ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും.

Sponsored

ഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് പ്രധാന തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന. ഭീകരതക്കെതിരായ പൊതു നിലപാട്, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, യു.എൻ സുരക്ഷാ കൗൺസിലിലേക്ക് സ്ഥിരം അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കുള്ള പിന്തുണ എന്നിവ ഡൽഹി പ്രഖ്യാപനത്തിൽ അടിവരയിട്ടേക്കും. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കാൻ നീക്കം സജീവമാണ്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേരെടുത്തു പറയാതെ, പ്രാദേശിക സമഗ്രതയുടെയും പരമാധികാരത്തിന്റെയും ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ‘മനുഷ്യത്വം ആദ്യം’ എന്ന സന്ദേശം മുൻനിർത്തി അംഗരാജ്യങ്ങളിലെ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന തീരുമാനങ്ങൾക്ക് ഊന്നൽ നൽകും. പുതിയ ലോകക്രമത്തിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദം കൂടുതൽ ശക്തമായി പ്രതിഫലിപ്പിക്കാൻ ഉച്ചകോടി തീരുമാനിക്കും. സംഭാഷണം, ചർച്ച, സഹകരണം എന്നിവയ്ക്കുള്ള പ്രധാന ആഗോള വേദിയായി ബ്രിക്‌സിനെ മാറ്റിസ്ഥാപിക്കും. അംഗരാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിന് പരസ്പര സഹായം ഉറപ്പാക്കും.

അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർണായക ഉഭയകക്ഷി ചർച്ച നടത്തും. വൈകിട്ട് 5.45-നാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് പ്രധാന അജണ്ടയെന്നാണ് വിവരം. ഉയർന്ന വ്യാപാര കമ്മി പരിഹരിക്കൽ, ചൈനീസ് വിപണിയിലേക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രവേശനം ലഭ്യമാക്കൽ, ഇന്ത്യയിലെ നിക്ഷേപങ്ങൾ പുനരാരംഭിക്കൽ, വിസ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തൽ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ ആശങ്കകൾ പരിഹരിക്കൽ എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ മഞ്ഞുരുക്കാനാണ് ശ്രമം.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 12.10-ഓടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇതിന് മുന്നോടിയായി, രാവിലെ 11 മണിക്ക് അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button