കളിക്കളങ്ങളെ വീണ്ടെടുക്കാൻ കായികവകുപ്പിന്റെ ‘ഓപ്പറേഷൻ കളരി’.

കേരളത്തിലെ നിലവിലുള്ള കായിക ആസ്തികളെ പുനരുജ്ജീവിപ്പിക്കാനും പ്രൊഫഷണലായി പരിപാലിക്കാനും ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് ‘ഓപ്പറേഷൻ കളരി’ (Operation KALARI – Kerala Alliance for Local Athletic Revamp and Infrastructure) എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തുടനീളമുള്ള സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹോസ്റ്റലുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം, ഉപകരണവൽക്കരണം എന്നിവയ്ക്കായി സ്പോൺസർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയാണിത്.
പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലുപരി നിലവിലുള്ള സൗകര്യങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കളിക്കളങ്ങളുടെയോ ഭൂമിയുടെയോ വിൽപ്പനയോ കൈമാറ്റമോ പാട്ടത്തിന് നൽകലോ ഉണ്ടാകില്ലെന്നും പൂർണ്ണ ഉടമസ്ഥത സർക്കാരിലും കായിക കൗൺസിലിലും തന്നെയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സിവിൽ-ഇലക്ട്രിക്കൽ ജോലികൾ, 3 മുതൽ 5 വർഷം വരെയുള്ള ദത്തെടുക്കൽ, ഉപകരണങ്ങൾ ലഭ്യമാക്കൽ, ഡോർമിറ്ററികളും ഫിസിയോതെറാപ്പി സൗകര്യങ്ങളും മെച്ചപ്പെടുത്തൽ എന്നീ രീതികളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും പ്രവാസികൾക്കും വ്യക്തികൾക്കും ഇതിൽ പങ്കാളികളാകാം.
സ്പോൺസർഷിപ്പ് തുകയുടെ അടിസ്ഥാനത്തിൽ പ്ലാറ്റിനം, ഗോൾഡ്, സിൽവർ, കമ്മ്യൂണിറ്റി പാർട്ണർമാരായി തരംതിരിച്ച് അംഗീകാരങ്ങൾ നൽകും. വനിതകൾക്കും ഭിന്നശേഷിക്കാർക്കും അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് മുൻഗണന നൽകുന്ന ഈ പദ്ധതിയുടെ നടത്തിപ്പ് സ്പോർട്സ് കേരള ഫൗണ്ടേഷനാണ് (SKF) നിർവ്വഹിക്കുന്നത്. സുതാര്യത ഉറപ്പാക്കാൻ തത്സമയ വിവരങ്ങൾ നൽകുന്ന ഡാഷ്ബോർഡും സജ്ജമാക്കും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 25 മുതൽ 50 വരെ കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി ആറുമാസത്തിന് ശേഷം സംസ്ഥാനവ്യാപകമാക്കും.
For more details: The Indian Messenger



