അഭിമന്യു കൊലക്കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് 16 പ്രതികളും, വിചാരണ 17-ന് ആരംഭിക്കും.

കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിചാരണ കോടതിയിൽ ഹാജരായി. വിചാരണ വേളയിൽ നേരിട്ട് ഹാജരാകണമെന്ന് രണ്ട് തവണ നിർദേശിച്ചിട്ടും പ്രതികൾ ഹാജരായിരുന്നില്ല. ഇതിനെത്തുടർന്ന് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് 16 പ്രതികളും കോടതിയിൽ എത്തിയത്.
കേസിൽ പുതുതായി ചുമത്തിയ കുറ്റങ്ങളാണ് കോടതി പ്രതികളെ വായിച്ചു കേൾപ്പിച്ചത്. എന്നാൽ തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി പ്രതികൾ കുറ്റം നിഷേധിക്കുകയായിരുന്നു. കേസ് കൂടുതൽ നടപടികൾക്കായി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിലെ വിചാരണ ഈ മാസം പതിനേഴാം തീയതി ആരംഭിക്കാനും കോടതി തീരുമാനിച്ചു.
2018 ജൂലൈ 2-നാണ് മഹാരാജാസ് കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസിൻ്റെ വിചാരണ വേളയിൽ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് സർട്ടിഫൈഡ് പകർപ്പുകൾ ഉപയോഗിച്ച് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് കോടതി വിചാരണ നടപടികളിലേക്ക് കടന്നത്.
കേസിന്റെ വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസിന്റെ വിചാരണ നടപടികൾ ഒൻപത് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
For more details: The Indian Messenger



