മെസ്സിയുടെ വരവിലെ ക്രമക്കേട്: മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കി ഇ-മെയിൽ രേഖകൾ പുറത്ത്.

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്തുവന്നു. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി. അബ്ദുറഹിമാന്റെ ഇ-മെയിൽ സന്ദേശമാണ് പുറത്തുവന്നത്. 2025 ഒക്ടോബർ 18-ന് അർജന്റീന ഫുട്ബോൾ അസോസിയേഷന് (എ.എഫ്.എ) അയച്ച മെയിലാണ് പുറത്തുവന്നിരിക്കുന്നത്. കരാർ റദ്ദാക്കിയ എ.എഫ്.എയ്ക്കെതിരെ രൂക്ഷ പ്രതികരണമാണ് മന്ത്രി നടത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യതയുണ്ടെന്ന ഏറ്റുപറച്ചിലുമുണ്ട്. എ.എഫ്.എയും ആർ.ബി.സിയും തമ്മിലുള്ളത് വെറും വാണിജ്യ കരാറല്ലെന്നും, സർക്കാറിന്റെ മുൻകൈയിലുള്ള ഉറപ്പാണെന്നും മെയിലിൽ പറയുന്നു. 130 കോടി ആളുകൾ കേരള സർക്കാരിനെ വിശ്വസിച്ചുവെന്നും ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും ഈ കരാറിലുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു. കേരളത്തിന്റെ ഉറപ്പുകൾ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇ-മെയിലിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, മെസ്സിയുടെ പേരിലെ കള്ളക്കളിയിൽ ഉന്നതതല അന്വേഷണം വരും. അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്. പദ്ധതിയുടേത് വിചിത്രമായ ഘടനയാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കിക്കൊടുത്ത പദ്ധതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ഉത്തരവുകളൊന്നുമില്ല. പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമായിരുന്നുവെന്ന് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ അന്വേഷണ റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
For more details: The Indian Messenger



