വീണ സേവനമൊന്നും നൽകിയിട്ടില്ല; പണം നൽകിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിൽ: ശശിധരൻ കർത്തായുടെ മൊഴി പുറത്ത്.

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കും തിരിച്ചടിയായി സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തായുടെ മൊഴി പുറത്തുവന്നു. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും അവരുടെ കമ്പനിയായ എക്സാലോജിക്സിനും പണം നൽകിയതെന്നും, വീണ സി.എം.ആർ.എല്ലിന് യാതൊരുവിധ സേവനവും നൽകിയിട്ടില്ലെന്നുമാണ് ശശിധരൻ കർത്ത മൊഴി നൽകിയിരിക്കുന്നത്. 2024 ഏപ്രിലിൽ സ്വന്തം വസതിയിൽ വെച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് കർത്ത നിർണായകമായ ഈ വെളിപ്പെടുത്തൽ നടത്തിയത്. വീണ കമ്പനിക്ക് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധനാ കണ്ടെത്തലുകൾ. ഇതിന്റെ തുടർച്ചയായി വീണയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണയുടെ പതിനാറര ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു. കേസിൽ വീണയ്ക്കെതിരെയുള്ള നിയമനടപടികൾ തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വീണ രണ്ടുതവണ ഇ.ഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിരുന്നു. എന്നാൽ വീണയുടെയും സി.എം.ആർ.എൽ അധികൃതരുടെയും മൊഴികൾ തമ്മിൽ ഗുരുതരമായ വൈരുധ്യങ്ങളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളത്. സി.എം.ആർ.എല്ലിന് സേവനം നൽകിയതായി തെളിയിക്കുന്ന രേഖകളൊന്നും തന്നെ തന്റെ കൈവശമില്ലെന്ന നിലപാടാണ് വീണ ഇ.ഡിക്ക് മുന്നിൽ ആവർത്തിച്ചത്.
For more details: The Indian Messenger



