ഹിമാചലിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി; കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ ധാരണ.

കൊച്ചി: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇടപെട്ട് കെ.സി. വേണുഗോപാൽ എം.പി. ഹിമാചൽ പ്രദേശിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനാണ് പുതിയ ധാരണയായിരിക്കുന്നത്. വിഷയം ഉന്നയിച്ച് കെ.സി. വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുകയായിരുന്നു. തമിഴ്നാടിന് നൽകിയിരുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തിയാണ് കേരളത്തിന് 250 മെഗാവാട്ട് നൽകാൻ തീരുമാനമായത്. കെ.സി. വേണുഗോപാലിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് ഈ നിർണായക തീരുമാനം.
കേരളത്തിൽ കടുത്ത വൈദ്യുതിക്ഷാമവും പവർക്കട്ടും സർക്കാരിന് വലിയ തലവേദനയായി മാറുമ്പോൾ, സമാനമായ പ്രതിസന്ധിയിലൂടെയാണ് അയൽസംസ്ഥാനമായ തമിഴ്നാടും കടന്നുപോകുന്നത്. സംസ്ഥാനവ്യാപകമായി അനുഭവപ്പെടുന്ന വൈദ്യുതി മുടക്കത്തിനെതിരെ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ വി.സി.കെയും (VCK) വിഷയത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി.
വേല്ലൂരിൽ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചത് തത്സമയം വാർത്താ ചാനലുകളിലൂടെ പുറത്തുവന്നത് തമിഴ്നാട് സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. ഇതിന് പിന്നാലെ, രാത്രികാലങ്ങളിലെ തുടർച്ചയായ പവർക്കട്ടിൽ പൊറുതിമുട്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയതോടെ അയൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്.
For more details: The Indian Messenger



